യുവതാരം വൈഭവ് സൂര്യവംശിക്കായി സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കരുതെന്ന് മുൻ ഇന്ത്യൻ താരം അഞ്ജും ചോപ്ര. സഞ്ജുവിനെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണമെന്നും, പരിചയസമ്പന്നരായ താരങ്ങളെ പെട്ടെന്ന് മാറ്റാനാകില്ലെന്നും അവർ വ്യക്തമാക്കി.

ദില്ലി: അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പര തൂത്തുവാരി ഏഷ്യന്‍ ഗെയിംസിന് മികച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഒരുങ്ങുന്നത്. എന്നാല്‍, പരമ്പരയിലുടനീളം ആരാധകരെയും സെലക്ടര്‍മാരെയും ഒരുപോലെ ചിന്തിപ്പിച്ച പ്രധാന വിഷയം 15 കാരനായ വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതായിരുന്നു. മിന്നുന്ന ബാറ്റിംഗ് ശൈലിക്ക് പേരുകേട്ട ഈ യുവതാരം മൂന്ന് മത്സരങ്ങളിലും ബെഞ്ചിലിരിക്കാനാണ് വിധിക്കപ്പെട്ടത്. പകരം സഞ്ജു സാംസണെയാണ് ഇന്ത്യ ഓപ്പണിംഗ് സ്ഥാനത്ത് നിലനിര്‍ത്തിയത്.

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും, തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും അര്‍ദ്ധ സെഞ്ച്വറികള്‍ നേടി സഞ്ജു മികച്ച തിരിച്ചുവരവ് നടത്തി. പുതിയതായി എത്തുന്ന യുവതാരങ്ങള്‍ക്ക് പകരക്കാരനായി സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെടേണ്ടി വരുമോ എന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഈ വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ അഞ്ജും ചോപ്ര തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. സഞ്ജുവിനെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് കളിക്കാന്‍ വിടണമെന്നാണ് അഞ്ജും ചോപ്രയുടെ അഭിപ്രായം.

''നമ്മള്‍ സഞ്ജുവിനെ അദ്ദേഹത്തിന്റെ പാട്ടിന് വിടണം. ഇന്ത്യക്കായി കളിക്കുക എന്നത് എപ്പോഴും സമ്മര്‍ദ്ദവും മത്സരവും നിറഞ്ഞതാണ്, അത് എല്ലാ കളിക്കാരും തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ടീമിലെ സ്ഥാനത്തെക്കുറിച്ച് എപ്പോഴും ഒരു ചോദ്യചിഹ്നം നിലനില്‍ക്കുന്നത് ആര്‍ക്കും ഇഷ്ടപ്പെടില്ല. സഞ്ജുവിന് സ്വതന്ത്രമായി കളിക്കാന്‍ അവസരം നല്‍കണം. പുതിയൊരു പ്രതിഭ വരുമ്പോഴൊക്കെ പകരം മറ്റൊരാളെ മാറ്റുകയെന്നതല്ല ഇവിടെ പ്രധാനം. അവരെല്ലാം ഇന്ത്യന്‍ താരങ്ങളും മികച്ച കളിക്കാരുമാണ്.'' ചോപ്ര പറഞ്ഞു.

ഇന്ത്യക്ക് വലിയ പ്രതിഭകളുണ്ടെങ്കിലും ഓരോ കളിക്കാരനും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അര്‍ഹമായ ഇടം നല്‍കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൂര്യവംശി ഒരു മികച്ച പ്രതിഭയാണെന്നും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ്മ, റുതുരാജ് ഗെയ്ക്വാദ്, റിങ്കു സിംഗ് തുടങ്ങിയ താരങ്ങളും കഠിനാധ്വാനം ചെയ്താണ് അവസരങ്ങള്‍ നേടിയെടുത്തത് എന്ന കാര്യം ഓര്‍ക്കണം. വരുന്ന ലോകകപ്പില്‍ രോഹിത് ശര്‍മ്മയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആ തീരുമാനം കളിക്കാരന്റേത് മാത്രമായിരിക്കണം എന്നായിരുന്നു അഞ്ജും ചോപ്രയുടെ മറുപടി.

YouTube video player