ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഷഫാലി വർമയുടെ അപരാജിത സെഞ്ചുറിയുടെ മികവിൽ ഇന്ത്യ 195 റൺസ് നേടിയപ്പോൾ ബംഗ്ലാദേശ് 81 റൺസിന് പുറത്തായി. ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും.
ടോക്കിയോ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 114ന് തകര്‍ത്താണ് തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യ കലാശപ്പോരിനെത്തുന്നത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. 49 പന്തില്‍ പുറത്താവാതെ 100 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുന്നത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 15.4 ഓവറില്‍ 81ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടി. ദീപ്തി ശര്‍മ, നന്ദനി ശര്‍മ എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ചൊവ്വാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ, ശ്രീലങ്കയെ നേരിടും. പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ശ്രീലങ്കയെത്തുന്നത്.
ദിലാറ അക്തര്‍ (27), ഷര്‍മിന്‍ അക്തര്‍ (10), സുല്‍ത്താന ഖതുന്‍ (പുറത്താവാതെ) എന്നിവര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. ജുവൈരിയ ഫിര്‍ദൗസ് (0), ശോഭന മൊസ്താരി (4), നിഗര്‍ സുല്‍ത്താന (9), ഷോര്‍ണ അക്തര്‍ (5), നഹീദ അക്തര്‍ (4), റബേയ ഖാന്‍ (0), മറൂഫ അക്തര്‍ (5), ഷന്‍ജിത അക്തര്‍ (5) എന്നിവരുടെ വിക്കറ്റുകളും ബംഗ്ലാദേശിന് നഷ്ടമായി. നന്ദനി, ദീപ്തി എന്നിവര്‍ക്ക് പുറമെ ശ്രീ ചരണി രണ്ടും ക്രാന്തി ഗൗത്, ശ്രേയങ്ക പാട്ടില്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ, ഷഫാലി - സ്മൃതി മന്ദാന (19 പന്തില്‍ 37) സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 72 റണ്‍സ് ചേര്‍ത്തു. ആറാം ഓവറില്‍ സ്മൃതി മടങ്ങി. തുടര്‍ന്നെത്തിയ ഗുണാലന്‍ കമലിനി (3) നിരാശപ്പെടുത്തി. എങ്കിലും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (33 പന്തില്‍ 40) നിര്‍ണായക പ്രകടനും പുറത്തെടുത്തു. ഷഫാലിക്കൊപ്പം 94 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചു. 18-ാം ഓവറിലാണ് ഹര്‍മന്‍ മടങ്ങുന്നത്. റിച്ചാ ഘോഷ് (2) വന്നത് പോലെ മടങ്ങിയെങ്കിലും ഭാരതി ഫുല്‍മാലിയെ (9) കൂട്ടുപിടിച്ച് ഷഫാലി ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 49 പന്തുകള്‍ മാത്രം നേരിട്ട ഷഫാലി ഒമ്പത് സിക്‌സും മൂന്ന് ഫോറും നേടി.

