ജയിംസ് ആന്‍ഡേഴ്‌സണിന്റെ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായി. ഇതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നു. 

ലാഹോര്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേത്. ജയിംസ് ആന്‍ഡേഴ്‌സണിന്റെ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായി. ഇതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നു. വിമര്‍ശകരില്‍ ഒരാള്‍ മുന്‍ പാകിസ്ഥാന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ റമീസ് രാജയായിരുന്നു. 

കോലി ഇന്ത്യയുടെ ഓപ്പണര്‍ കെ എല്‍ രാഹുലിനെ കണ്ട് പഠിക്കണെമെന്നാണ് റമീസ് പറയുന്നത്. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''കോലിയെ പോലെയുള്ള താരങ്ങള്‍ യുവതാരങ്ങളെ കണ്ട് പടിക്കുകയാണ് വേണ്ട്. സോഫ്റ്റ് ഹാന്‍ഡില്‍ എങ്ങനെ കളിക്കണമെന്ന് കെ എല്‍ രാഹുലിനെ കണ്ട് പഠിക്കട്ടെ. എത്ര മനോഹരമായിട്ടാണ് രാഹുല്‍ കളിക്കുന്നത്. രാഹുലിനെ കണ്ട് പഠിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് സാധിക്കും.

രാഹുലിന് ക്രീസില്‍ എവിടെയാണ് നില്‍ക്കേണ്ടതെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഓഫ് സ്റ്റംപ് എവിടെയന്ന് കൃതമായി അവനറിയും. പന്തിനോട് ചേര്‍ന്നായിരുന്നു രാഹുലിന്റെ ബാറ്റിംഗ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത്. അതുകൊണ്ടാണ് പറയുന്നത് സോഫ്റ്റ് ഹാന്‍ഡില്‍ കോലി രാഹുലിനെ കണ്ട് പടിക്കണം. എന്നിട്ട് നിലയുറപ്പിച്ച് കളിക്കണം.'' റമീസ് വ്യക്താക്കി.

നോട്ടിങ്ഹാം ടെസ്റ്റിന്റെ രണ്ടാം ദിനം 57 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 183 പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ നാലിന് 125 എന്ന നിലയിലാണ്. കോലിക്ക് പുറമെ രോഹിത് ശര്‍മ (36) ചേതേശ്വര്‍ പൂജാര (4), അജിന്‍ക്യ രഹാനെ (5) എന്നിവരാണ് പുറത്തായത്. രാഹുലിനൊപ്പം റിഷഭ് പന്താണ് (7) ക്രീസില്‍. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.