വാൾമാർട്ട് കുടുംബം ഉൾപ്പെടെയുള്ള വൻകിട നിക്ഷേപകരുമായി ചേർന്ന് 1.63 ബില്യൺ ഡോളറിന് (ഏകദേശം 15,000 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ വാങ്ങാൻ സോമാനി ഗ്രൂപ്പ് നേരത്തെ ധാരണയിലെത്തിയിരുന്നു.

മുംബൈ: ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്‍റെ ഉടമസ്ഥാവകാശം കൈമാറുന്ന നടപടികളിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം. ടീമിനെ സ്വന്തമാക്കാൻ ആറുമാസമായി ചർച്ചകൾ നടത്തിയിരുന്ന കൽ സോമാനിയുടെ നേതൃത്വത്തിലുള്ള നിക്ഷേപക ഗ്രൂപ്പാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ ചതിയിലൂടെ പുറത്താക്കിയതാണെന്നും നടപടിക്രമങ്ങളിൽ സുതാര്യത ഉണ്ടായിരുന്നില്ലെന്നും കല്‍ സൊമാനി ഗ്രൂപ്പ് ആരോപിച്ചു.

വാൾമാർട്ട് കുടുംബം ഉൾപ്പെടെയുള്ള വൻകിട നിക്ഷേപകരുമായി ചേർന്ന് 1.63 ബില്യൺ ഡോളറിന് (ഏകദേശം 15,000 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ വാങ്ങാൻ സോമാനി ഗ്രൂപ്പ് നേരത്തെ ധാരണയിലെത്തിയിരുന്നു. എന്നാൽ മേയ് 3-ന് അപ്രതീക്ഷിതമായി ലക്ഷ്മി മിത്തൽ, ആദിത്യ മിത്തൽ എന്നിവരുടെ നേതൃത്വത്തിലുള്ള മിത്തൽ ഗ്രൂപ്പ് 1.65 ബില്യൺ ഡോളറിന് (ഏകദേശം 15,660 കോടി രൂപ) ടീമിനെ വാങ്ങാൻ കരാറൊപ്പിട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നു. സോമാനി ഗ്രൂപ്പ് പിന്മാറിയതിനാലാണ് മിത്തൽ ഗ്രൂപ്പിന് അവസരം നൽകിയതെന്നായിരുന്നു പ്രചരിച്ച വാർത്തകൾ.

എന്നാല്‍ തങ്ങൾ പിന്മാറിയെന്ന വാർത്തകളെ സോമാനി ഗ്രൂപ്പ് പൂർണ്ണമായും തള്ളി. ലോകപ്രശസ്തരായ എൻഎഫ്എൽ, ഇപിഎൽ ക്ലബ് ഉടമകളും സൂപ്പർ താരങ്ങളും ഉൾപ്പെട്ട വൻ നിര തന്നെ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു. ടീമിനെ വാങ്ങാനുള്ള മുഴുവൻ തുകയും കയ്യിലുണ്ടായിരുന്നു. ശനിയാഴ്ച നടന്ന ബോർഡ് മീറ്റിംഗിൽ തങ്ങളുടെ ബിഡ് അംഗീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പെട്ടെന്ന് മിത്തൽ ഗ്രൂപ്പിനെ ഉടമകളായി പ്രഖ്യാപിക്കുകയായിരുന്നു. ടീമിന്‍റെ ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ സുതാര്യമായിരുന്നില്ലെന്നും എല്ലാവർക്കും തുല്യ അവസരം നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു.

മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്ലാന്‍റ് ചെയ്തുവെന്നും സൊമാനി ഗ്രൂപ്പ് ആരോപിച്ചു. മിത്തൽ കുടുംബത്തിനൊപ്പം സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാലയും ചേർന്നാണ് ടീമിനെ ഏറ്റെടുക്കുന്നത്. മിത്തൽ കുടുംബത്തിന് 75% ഓഹരിയും അദാർ പൂനവാലക്ക് 18% ഓഹരിയുമാണ് ടീമിലുള്ളത്. നിലവിലെ ഉടമകളായ മനോജ് ബദാലെ ഉൾപ്പെടെയുള്ളവർക്ക് 7% ഓഹരിയും ടീമിലുണ്ട്. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിനൊപ്പം ദക്ഷിണാഫ്രിക്കയിലെയും കരീബിയനിലെയും റോയൽസ് ടീമുകളും പുതിയ ഉടമകൾക്ക് കീഴിലാകും. 2026 അവസാനത്തോടെ ഈ നടപടികൾ പൂർത്തിയാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക