ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ, റയാൻ റിക്കിൾട്ടണും സൂര്യകുമാർ യാദവും മുംബൈക്ക് മികച്ച സ്കോർ നേടിക്കൊടുത്തു.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 54 റണ്‍സ് തോല്‍വി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ആതിഥേയര്‍ ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലക്‌നൗ 20 ഓവറില്‍ 161ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. ട്രന്റ് ബോള്‍ട്ടിന് മൂന്ന് വിക്കറ്റുണ്ട്. വില്‍ ജാക്‌സ് രണ്ട് പേരെ പുറത്താക്കി. 22 പന്തില്‍ 35 റണ്‍സെടുത്ത ആയുഷ് ബദോനിയാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍. നേരത്തെ റ്യാന്‍ റിക്കിള്‍ട്ടണ്‍ (32 പന്തില്‍ 58), സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 54) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പരിക്ക് മാറി മടങ്ങിയെത്തിയ പേസര്‍ മായങ്ക് യാദവ് ലക്‌നൗവിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

മൂന്നാം ഓവറില്‍ തന്നെ ല്കനൗവിന് ആദ്യ വിക്കറ്റ് നഷ്ടമായി. എയ്ഡന്‍ മാര്‍ക്രം (9), ബുമ്രയുടെ പന്തില്‍ നമന്‍ ധിറിന് ക്യാച്ച് മാര്‍ക്രം മടങ്ങുന്നത്. പവര്‍ പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തില്‍ നിക്കോളാസ് പുരാനും (27) മടങ്ങി. വില്‍ ജാക്‌സിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച്. പീന്നീടെത്തിയത് ക്യാപ്റ്റന്‍ റിഷഭ് പന്ത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ പന്ത്, തൊട്ടടുത്ത പന്തില്‍ കരണ്‍ ശര്‍മയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ മൂന്നിന് 64 എന്ന നിലയിലായി ലക്‌നൗ. ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ ല്കൗവിന് സാധിച്ചില്ല. ബദോനിയും മിച്ചല്‍ മാര്‍ഷും (24 പന്തില്‍ 34) നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും മാര്‍ഷിനെ പുറത്താക്കി ബോള്‍ട്ട് മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നാലെ ബദോനിയേയും ബോള്‍ട്ട് മടക്കി. 24 റണ്‍സെടുത്ത ഡേവിഡ് മില്ലറെ ബുമ്രയും തീര്‍ത്തതോടെ ലക്‌നൗ തോല്‍വി സമ്മതിച്ചു. അതേ ഓവറിലെ അവസാന രണ്ട് പന്തുകളില്‍ അബ്ദുള്‍ സമദ് (2), ആവേശ് ഖാന്‍ (0) എന്നിവരേയും ബുമ്ര മടക്കി. രവി ബിഷ്‌ണോയി (13), ദിഗ്വേഷ് രാത്തി (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. പ്രിന്‍സ് യാദവ് (4) പുറത്താവാതെ നിന്നു. 

നേരത്ത, രണ്ട് സിക്സുകള്‍ പറത്തി മികച്ച തുടക്കം നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് മുംബൈ ഇന്ത്യന്‍സിന് ആദ്യം നഷ്ടമായത്. 5 പന്തില്‍ 12 റണ്‍സെടുത്ത രോഹിത്തിനെ പരിക്ക് മാറി മടങ്ങിയെത്തിയ അതിവേഗക്കാരന്‍ മായങ്ക് യാദവ് പുറത്താക്കുകയായിരുന്നു. എങ്കിലും തകര്‍ത്തടിച്ച സഹ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ മുംബൈയെ പവര്‍പ്ലേയില്‍ 66-1 എന്ന ശക്തമായ നിലയിലെത്തിച്ചു. 32 പന്തുകളില്‍ ആറ് ഫോറും നാല് സിക്സറുകളും സഹിതം 58 റണ്‍സെടുത്ത റിക്കിള്‍ട്ടണെ 9-ാം ഓവറില്‍ സ്പിന്നര്‍ ദിഗ്വേഷ് രാത്തി പുറത്താക്കി. 

ഓറഞ്ച് ക്യാപ്പ് തൂക്കി സൂര്യകുമാര്‍ യാദവ്, തിരിച്ചെടുക്കാന്‍ കോലിക്ക് അവസരം! പുരാന്‍ ആദ്യ മൂന്നില്‍

വണ്‍ഡൗണ്‍ ബാറ്റര്‍ വില്‍ ജാക്സിനെ 12-ാം ഓവറിലെ മൂന്നാം പന്തില്‍ പ്രിന്‍സ് യാദവ് ബൗണ്‍ഡാക്കുകയും ചെയ്തപ്പോള്‍ മുംബൈ സ്‌കോര്‍ 116-3. നേരിട്ട 21 പന്തുകളില്‍ 29 റണ്‍സാണ് ജാക്സിന്റെ സമ്പാദ്യം. 13-ാം ഓവറില്‍ രവി ബിഷ്ണോയിയുടെ കറങ്ങും പന്തില്‍ മടങ്ങിയ തിലക് വര്‍മ്മ അഞ്ച് ബോളുകളില്‍ ആറ് റണ്‍സിലൊതുങ്ങി. താളം കണ്ടെത്തിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രീസില്‍ നില്‍ക്കേ മുംബൈ ഇന്ത്യന്‍സ് 15 ഓവറില്‍ 157-4 എന്ന സ്‌കോറിലായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കിനെ മായങ്ക് യാദവ് ബൗള്‍ഡാക്കി. 

ഹാര്‍ദിക് ഏഴ് പന്തില്‍ അഞ്ച് റണ്‍സേ നേടിയുള്ളൂ. എങ്കിലും അടി തുടര്‍ന്ന സ്‌കൈ 27 പന്തുകളില്‍ ഫിഫ്റ്റി കണ്ടെത്തി. 18-ാം ഓവറില്‍ സിക്‌സര്‍ പറത്തി ഫിഫ്റ്റി തികച്ച സൂര്യയെ തൊട്ടടുത്ത പന്തില്‍ ആവേഷ് ഖാന്‍, മിച്ചല്‍ മാര്‍ഷിന്റെ കൈകളെത്തിച്ചു. 28 ബോളുകളില്‍ 54 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അവസാന ഓവറുകളില്‍ നമാന്‍ ധിര്‍- കോര്‍ബിന്‍ ബോഷ് സഖ്യം നടത്തിയ വെടിക്കെട്ട് മുംബൈയെ 200 കടത്തി. ധിര്‍ 11 പന്തില്‍ 25* ഉം, ബോഷ് 10 പന്തില്‍ 20 ഉം റണ്‍സ് വീതം നേടി. ധിര്‍ രണ്ട് വീതം ഫോറും സിക്സും പറത്തി. ലക്‌നൗ നിലയില്‍ മായങ്കിന് പുറമെ ആവേഷും രണ്ട് പേരെ പുറത്താക്കി.