'തുടർച്ചയായി ആ വാക്കുകൾ വിളിച്ച് എന്നെ അപമാനിച്ചു', ഗംഭീറുമായുള്ള തർക്കത്തിൽ വെളിപ്പെടുത്തലുമായി ശ്രീശാന്ത്
ഗംഭീറിനെതിരെ ഒരു മോശം വാക്കും താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് ഗംഭീര്‍ തുടര്‍ച്ചയായി അപമാനിക്കുകയായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.
![Gautam Gambhir kept calling me a fixer on live television Sreesanth reveals Gautam Gambhir kept calling me a fixer on live television Sreesanth reveals](https://static-ai.asianetnews.com/images/01hh1s2brn9nc0pf1jbdgam9w5/sreesanth-gambhir--1-_363x203xt.jpg)
ലഖ്നൗ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യ ക്യാപിറ്റല്‍സ് നായകന്‍ ഗൗതം ഗംഭീര്‍ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് അപമാനിച്ചുവെന്ന് വെളിപ്പെടുത്തി മലയാളി താരം ശ്രീശാന്ത്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് ശ്രീശാന്ത് താനും ഗംഭീറുമായി നടന്ന വാക് പോരിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്.
ഗംഭീറിനെതിരെ ഒരു മോശം വാക്കും താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് ഗംഭീര്‍ തുടര്‍ച്ചയായി അപമാനിക്കുകയായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. എന്നെ തുടര്‍ച്ചയായി ഫിക്സര്‍...ഫിക്സര്‍ എന്നു വളിച്ചപ്പോഴും നിങ്ങളെന്താണ് പറയുന്നതെന്ന് പറഞ്ഞ് ചിരിച്ചൊഴിയാനാണ് ഞാന്‍ ശ്രമിച്ചത്. അമ്പയര്‍മാര്‍ ഇടപെട്ടിട്ടുപോലും ഗംഭീര്‍ ഇത്തരത്തില്‍ അപമാനിക്കുന്നത് തുടര്‍ന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ ഗ്രൗണ്ടില്‍ നടന്നത്. ആളുകള്‍ മറ്റ് പല വാദങ്ങളും പറയുന്നുണ്ടാകാം.
എനിക്ക് പിആര്‍ പണി ചെയ്യാന്‍ ആളുകളില്ല. അതിനുള്ള പൈസയുമില്ല, ഞാനൊരു സാധാരണക്കാരനാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ ലൈവില്‍ വന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നും ശ്രീശാന്ത് വീഡിയോയില്‍ പറഞ്ഞു. ഗംഭീറിന് പിആര്‍ പണി ചെയ്യാന്‍ നിരവധി പേരുണ്ട്. അവര്‍ക്കായി പണം ചെലവാക്കാനും അദ്ദേഹത്തിന് കഴിയും. എനിക്കതിന് കഴിയില്ല. ഇതാണ് യഥാര്‍ത്ഥത്തില്‍ ഗ്രൗണ്ടില്‍ നടന്നത്. എന്നെ മാത്രമല്ല, മറ്റ് പലരോടും ഇത്തരത്തിലാണ് അദ്ദേഹം പെരുമാറുന്നത്. ഇതിനെ എനിക്ക് വേണമെങ്കില്‍ വലിയ വിവാദമായി എടുക്കാം. പക്ഷെ ഞാനിതിവിടെ വിടുകയാണ്. അദ്ദേഹത്തിന്‍റെ ആളുകള്‍ അയാളെ സംരക്ഷിക്കാന്‍ ശ്രമിക്കും. അവരോട് എനിക്ക് പറയാനുള്ളത്, ദയവ് ചെയ്ത് അത് ചെയ്യരുതെന്നാണെന്നും ശ്രീശാന്ത് പറഞ്ഞു.
ഒടുവിൽ തീരുമാനമെടുത്ത് ബിസിസിഐ; ടി20 ലോകകപ്പിൽ രോഹിത്തിന് അവസാന അവസരം, പക്ഷെ വിരാട് കോലിയെ വേണ്ട
ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സ് ഗുജറാത്ത് ജയന്‍റ്സിനെ 12 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റല്‍സിനായി നായകന്‍ ഗൗതം ഗംഭീര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ഗംഭീറിനെതിരെ ശ്രീശാന്ത് പന്തെറിയുമ്പോള്‍ ഗംഭീര്‍ പ്രകോപനപരമായി ശ്രീശാന്തിനെതിരെ സംസാരിച്ചതാണ് ഇരുവരും തമ്മിലുള്ള വാക് പോരില്‍ കലാശിച്ചത്.
2013ല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്ത് അടക്കം മൂന്ന് താരങ്ങലെ ബിസിസിഐ ആജീവനാന്തം വിലക്കിയിരുന്നു. രണ്ട് വര്‍ഷത്തിനുശേഷം കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനായി. എന്നാല്‍ 2017ല്‍ കേരള ഹൈക്കോടതി ശ്രീശാന്തിന്‍റെ വിലക്ക് ശരിവെച്ചു. എന്നാല്‍ 2019ല്‍ സുപ്രീം കോടതി ശ്രീശാന്തിന്‍റെ വിലക്ക് റദ്ദാക്കി. പിന്നീട് ശ്രീശാന്തിന്‍റെ വിലക്ക് ഏഴു വര്‍ഷമായി ബിസിസിഐ കുറച്ചതിനെത്തുടര്‍ന്ന് 2020 മുതല്‍ ശ്രീശാന്ത് ക്രിക്കറ്റില്‍ തിരിച്ചെത്തി. കേരളത്തിനായി രഞ്ജി ട്രോഫിയില്‍ കളിച്ച ശ്രീശാന്ത് കമന്‍റേറ്റര്‍ എന്ന നിലയിലും സജീവമാണ്.
വീരു ഭായിയെപ്പോലുള്ള സീനിയർ കളിക്കാരെ പോലും ഗംഭീര്‍ ബഹുമാനിക്കുന്നില്ലെന്നും. അതുതന്നെയാണ് തനിക്കെതിരെയും സംഭവിച്ചതെന്നും ശ്രീശാന്ത് ഇന്നലെ മത്സരശേഷം പറഞ്ഞിരുന്നു. സഹതാരങ്ങളെപ്പോലും ബഹുമാനിക്കുക്കാന്‍ അറിയാത്തയാള്‍ ജനപ്രതിനിധിയായി ഇരുന്നിട്ട് എന്ത് പ്രയോജനമാണുള്ളതെന്നും ശ്രീശാന്ത് ചോദിച്ചിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റല്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സടിച്ചപ്പോള്‍ ഗംഭീര്‍ 30 പന്തില്‍ 51 റണ്‍സുമായി തിളങ്ങിയിരുന്നു. മൂന്നോവര്‍ പന്തെറിഞ്ഞ ശ്രീശാന്ത് 35 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ജയന്‍റ്സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക