പരിശീലകനാകുന്നതിനേക്കാള്‍ വലിയ ബഹുമതി മറ്റൊന്നില്ലെന്നും ഗംഭീര്‍ പറയുന്നത്.

ദില്ലി: ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ പ്രചരിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഈ സീസണില്‍ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ഗംഭീര്‍, ഫൈനലിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല, ഗംഭീര്‍ ഇന്ത്യയുടെ കോച്ചാകുമെന്നുള്ള വെളിപ്പെടുത്തല്‍ ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമ നടത്തിയെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നതിനെ കുറിച്ച് സംസാരിക്കുകകയാണ് ഗംഭീര്‍. പരിശീലകനാകുന്നതിനേക്കാള്‍ വലിയ ബഹുമതി മറ്റൊന്നില്ലെന്നും ഗംഭീര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യന്‍ കോച്ചാകാന്‍ എനിക്ക് ഇഷ്ടമാണ്. പരിശീലകനാകുന്നതില്‍ വലിയ ബഹുമതി വേറെ ഇല്ല. 140 കോടി ഇന്ത്യക്കാരെ ആണ് പ്രതിനിധീകരിക്കുന്നത്.'' ഗംഭീര്‍ പറഞ്ഞു. അബുദാബി മെഡിയോര്‍ ഹോസ്പിറ്റലില്‍ കുട്ടികളുമായി നടത്തിയ സംവാദത്തിലാണ് ഗംഭീറിന്റെ പ്രതികരണം.

ട്വന്റി 20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങും. പകരം ആര് ഇന്ത്യന്‍ കോച്ചാകുമെന്ന ചര്‍ച്ചകളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ബിസിസിഐയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ ആരൊക്കെ എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീറിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണ് ബിസിസിഐ. എന്നാല്‍ ഗൗതം ഗംഭീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. 

സഞ്ജുവിന് പ്രതീക്ഷ നല്‍കി രോഹിത്തിന്റെ വാക്കുകള്‍! ബാറ്റിംഗ് ലൈനപ്പിനെ കുറിച്ചൊന്നും തീരുമാനമായില്ല

തീരുമാനം വിവേകത്തോടെ കൈകൊള്ളണമെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കി. ഇപ്പോളിതാ തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി ഗംഭീര്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ ഇന്ത്യന്‍ ടീമിലും നടപ്പിലാക്കാനാകും. താന്‍ അതിനായി ആഗ്രഹിക്കുന്നുവെന്നും കാര്‍ത്തിക് വ്യക്തമാക്കി.