അടുത്ത വർഷത്തെ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടി20 ടീമിൽ വലിയ മാറ്റങ്ങൾക്ക് ഗൗതം ഗംഭീർ ഒരുങ്ങുന്നു. 

മുംബൈ: അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ടി20 ടീമില്‍ വമ്പൻ അഴിച്ചുപണിക്ക് കോച്ച് ഗൗതം ഗംഭീര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ ടി20 ടീമിന്‍റെ ക്യാപ്റ്റനായും കോച്ചായും മെന്‍ററായുമെല്ലാം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് ഗംഭീർ ടി20 ടീമിൽ അടിമുടി മാറ്റം കൊണ്ടുവരാനും ടീമിനെ റീബ്രാന്‍ഡ് ചെയ്യാനും ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും അതിനുശേഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരയിലുമെല്ലാം ടീമിനെ തെരഞ്ഞെടുക്കുക പുതിയ നയത്തിന്‍റെ അടിസ്ഥാനത്തിലാകുമെന്നാണ് കരുതുന്നത്. 

ടി20 ടീമിനെ റീബ്രാന്‍ഡ് ചെയ്യുക എന്നത് ഗംഭീര്‍ പരിശീലക ചുമതലയേറ്റെടുത്തതുമുതലുള്ള ലക്ഷ്യങ്ങളിലൊന്നാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മാറ്റത്തിന്‍റെ ഭാഗമായി വൈകാതെ ഇന്ത്യക്ക് മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്ന നയം ഗംഭീര്‍ നടപ്പാക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പ് കഴിഞ്ഞാല്‍ സൂര്യകുമാര്‍ യാദവിന് പകരം ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിന്‍റെ നായകനായി പ്രഖ്യാപിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. നിലവില്‍ രോഹിത് ശര്‍മയാണ് ഏകദിന ടീമിനെ നയിക്കുന്നത്.

ഐപിഎല്ലില്‍ തിളങ്ങുന്ന ടി20 സ്പെഷ്യലിസ്റ്റുകളെ കണ്ടെത്തി അവര്‍ക്ക് തുടര്‍ച്ചയായി അവസരം നല്‍കുന്നതിലും ശ്രദ്ധിക്കും. അതുപോലെ ഇനി മുതല്‍ ടീമിന് സ്പെഷ്യലിസ്റ്റ് ഫിനിഷര്‍മാരുണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിവിന് അനുസരിച്ചുള്ള റോളുകളായിരിക്കും ഓരോ താരത്തിനുമുണ്ടാകുകയെന്നും ബാറ്റിംഗ് ഓര്‍ഡറിലെ നമ്പറിന്‍റെ പേരില്‍ ആര്‍ക്കും ടീമില്‍ തുടരാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശിവം ദുബെയെ പോലുള്ള താരങ്ങളെ ഫിനിഷര്‍മാരായി മാത്രം ടീമിലുള്‍പ്പെടുത്തുന്നതുപോലെ കളിക്കാരെ ടീമിലെടുക്കുന്നതിനെ ഗംഭീര്‍ അനുകൂലിക്കുന്നില്ല. ആവശ്യം അനുസരിച്ച് ശിവം ദുബെയെപോലെ തകര്‍ത്തടിക്കുന്ന ഒരു ബാറ്ററെ ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കുന്നതുപോലെയുള്ള മാറ്റങ്ങളും നടപ്പിലാക്കും. ഇതിന്‍റെ തുടക്കം ഏഷ്യാ കപ്പിലായിരിക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയശേഷം രോഹിത് ശര്‍മ ടി20യില്‍ നിന്ന് വിരമിച്ചതോടെയാണ് സൂര്യകുമാര്‍ യാദവ് ടി20 നായകനായത്. വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ആഭ്യന്തര ക്രിക്കറ്റിലോ ഐപിഎല്ലിലോ നായകനാകാത്ത സൂര്യകുമാറിനെ നായകനാക്കിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. സൂര്യകുമാറിന് കീഴില്‍ ഇന്ത്യ 22 മത്സരങ്ങളില്‍ 17 മത്സരങ്ങള്‍ ജയിക്കുകയും ചെയ്തു. ഏഷ്യാ കപ്പിന് മുമ്പ് ഫിറ്റ്നെസ് ടെസ്റ്റ് പാസായ സൂര്യകുമാര്‍ നായകനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും ഒരു നായകനെന്ന തീരുമാനവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചാല്‍ നിലവില്‍ ടി20 ടീമില്‍ മാത്രം കളിക്കുന്ന സൂര്യകുമാര്‍ യാദവ് നായകസ്ഥാനത്തുനിന്ന് പുറത്താവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക