അഭിനന്ദന്‍ വര്‍ദ്ധമാന് മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്‍റെ ഹൃദ്യമായ സ്വാഗതം. ഇന്ത്യക്ക് മകനെ തിരിച്ചുകിട്ടിയെന്ന് ഗംഭീറിന്‍റെ ട്വീറ്റ്. 

ദില്ലി: പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയ വിങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്‍റെ ഹൃദ്യമായ സ്വാഗതം. 'അഭിനന്ദന്‍ തിരിച്ചെത്തുംവരെ താന്‍ ഭയത്തിലായിരുന്നു. എന്നാല്‍ ഇന്ത്യക്ക് മകനെ തിരിച്ചുകിട്ടിയതില്‍ സന്തോഷിക്കുന്നതായി' ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഫെബ്രുവരി 14ന് നടന്ന പുല്‍വാമ തീവ്രവാദിയാക്രമണം മുതല്‍ നിലപാടറിയിക്കുന്ന വ്യക്തിയാണ് ഗൗതം ഗംഭീര്‍. 

Scroll to load tweet…

ലഹോറില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് നേരിട്ടാണ് പാക് സൈന്യം അഭിനന്ദനെ കൈമാറിയത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിങ് കമാന്‍ററെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. അഭിനന്ദന്‍റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തി. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്. 

പാക് പിടിയിലായി മൂന്ന് ദിവസത്തിനകം തന്നെ വിങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനായത് വലിയ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തുന്നത്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ അതിര്‍ത്തിയില്‍ വിങ് കമാന്‍ററെ കാത്തുനിന്നത്.