ഇത്തവണ ഐപിഎല്‍ ലേലത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്.

ക്രൈസ്റ്റ്ചര്‍ച്ച്: രണ്ട് വര്‍ഷം മുമ്പ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത താരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. വിഷാദാവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഓസീസ് താരം ക്രിക്കറ്റില്‍ കുറച്ച് സമയത്തേക്ക് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. അന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ താരത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ചിരുന്നു. പിന്നീട് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മാക്‌സ്‌വെല്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു.

ഇത്തവണ ഐപിഎല്‍ ലേലത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്. ഇപ്പോള്‍ ആര്‍സിബിയിലേക്കുള്ള വരവിനേയും വിഷാദാവസ്ഥയേയും കുറിച്ച് സംസാരിക്കുകയാണ് മാക്‌സ്‌വെല്‍. ഓസീസ് താരത്തിന്റെ വാക്കുകള്‍... ''ഞാന്‍ കടന്നുപോകുന്ന അവസ്ഥയെ കുറിച്ച് കോലിക്ക് വ്യക്തമായ ബോധ്യമുണ്ടാവുമെന്നാണ് മനസിലാക്കുന്നത്. മുമ്പ് എന്റെ നിലപാടിന് കോലിയുടെ പിന്തുണ ഉണ്ടായിരുന്നു.

കാരണം കോലിയും ഇതേ അവസ്ഥയിലൂടെ കടന്നുപോയതാണ്. അതുകൊണ്ടുതന്നെയാണ് അന്ന് അദ്ദേഹം എനിക്ക് പിന്തുണ നല്‍കിയത്. ഒരുപാട് പ്രതീക്ഷകളും, സമ്മര്‍ദവും. ഇതെല്ലാം കോലിക്കും അറിയാന്‍ കഴിയും. കോലിയെ മാതൃകയാക്കാനാണ് ഞാനും ശ്ര്മിക്കുന്നത്. മത്സരങ്ങള്‍ക്ക് മുമ്പ് അദ്ദേഹമെടുക്കുന്ന തയ്യാറെടുപ്പുകളെല്ലാം കണ്ട് പഠിക്കണം. നായകനെന്ന നിലയിലും കോലിയില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന കോലിക്ക് ആര്‍സിബിയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും. അദ്ദേഹത്തിന്റെ ആധിപത്യം ഒരുപാട് നാളത്തേക്ക് തുടരും.'' മാക്‌സ്‌വെല്‍ പറഞ്ഞുനിര്‍ത്തി.