ജോഷിതയുടെയും രാഘ്‌വി ബിസ്റ്റിന്റെയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 299 റണ്‍സ് നേടി. 

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയ എ വനിതകള്‍ക്കെതിരെ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ വനിതകള്‍ക്ക് നേരിയ മേല്‍ക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 299നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 എന്ന നിലയിലാണ്. ഇപ്പോഴും 141 റണ്‍സ് പിറകിലാണ് അവര്‍. നിക്കോള്‍ ഫാള്‍ട്ടം (30), സിയന്ന ജിഞ്ചര്‍ (24) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി സയ്മ താക്കൂര്‍, രാധ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി ഒന്നാം ഇന്നിംഗ്‌സില്‍ രാഘ്‌വി ബിസ്റ്റ് (93), മലയാളി താരം ജോഷിത (51) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യക്കെതിരെ മറുപടി ബാറ്റിംഗില്‍ നന്നായിട്ടാണ് ഓസീസ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ റേച്ചല്‍ ട്രെനമാന്‍ (21) - തഹ്ലിയ വില്‍സണ്‍ (49) എന്നിവര്‍ 46 റണ്‍സ് ചേര്‍ത്തു. റേച്ചലിനെ പുറത്താക്കി തിദാസ് സദുവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഓസീസിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. മാഡി ഡാര്‍കെ (12), അനിക ലോയ്ഡ് (15), എല്ല ഹെയ്‌വാര്‍ഡ് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ തഹ്ലിയ വില്‍സണും മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. അഞ്ചിന് 108 എന്ന നിലയിലേക്ക് ഓസീസ് വീണു. പിന്നീട് ജിഞ്ചര്‍ - നിക്കോള്‍ സഖ്യം ഇതുവരെ 50 റണ്‍സ് കൂട്ടിചേര്‍ത്തു. മലയാളി താരം മിന്നു മണി 11 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. ജോഷിത മൂന്ന് ഓവറാണ് എറിഞ്ഞത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ആശിച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. മുന്‍ നിര താരങ്ങളിള്‍ ഷെഫാലി വര്‍മ (35) മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുത്. നന്ദിനി കശ്യപ് (0), ധാര ഗുജ്ജര്‍ (0), തേജല്‍ ഹസബ്‌നിസ് (9) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യ നാലിന് 44 എന്ന നിലയിലായി. തനുശ്രീ സര്‍ക്കാര്‍ (13) കൂടി മടങ്ങിയതോടെ അഞ്ചിന് 72 എന്ന നിലയിലേക്ക് വീണു ഇന്ത്യ. പിന്നീട് ബിസ്റ്റ് - രാധാ യാദവ് (33) സഖ്യം കൂട്ടിചേര്‍ത്ത 64 റണ്‍സാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. രാധ മടങ്ങിയെങ്കിലും മിന്നു മണിക്കൊപ്പം (28) മികച്ച കൂട്ടുകെട്ടുണ്ടാക്കാനും ബിസ്റ്റിന് സാധിച്ചു.

ഇരുവരും 75 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതുതന്നെയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. സെഞ്ചുറിക്കരികെ ബിസ്റ്റ് വീണത് ഇന്ത്യക്ക് നിരാശയായി. മൈറ്റ്‌ലാന്‍ ബ്രൗണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 16 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. വൈകാതെ മിന്നുവും മടങ്ങി. എന്നാല്‍ ജോഷിതയുടെ ഇന്നിംഗ്‌സ് ഇന്ത്യയെ 300ന് അടുത്തുള്ള സ്‌കോറിലേക്ക് നയിച്ചു. തിദാസ് - ജോഷിത സഖ്യവും 75 റണ്‍സ് ഇന്ത്യന്‍ ടോട്ടലിനൊപ്പം ചേര്‍ത്തു. തിദാസിനെ മടക്കി മില്‍സാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. വൈകാതെ ജോഷിതയും മടങ്ങി. 72 പന്തുകള്‍ നേരിട്ട താരം ഏഴ് ഫോറുകള്‍ നേടി. സയ്മ താക്കൂര്‍ (1) പുറത്താവാതെ നിന്നു.

YouTube video player