ശ്രീശാന്ത്-ഗംഭീര്‍ തര്‍ക്കത്തില്‍ ഒടുവില്‍ പ്രതികരിച്ച് ഹര്‍ഭജന്‍ സിങ്, വലിയ നഗരങ്ങളില്‍ ഇതൊക്കെ സാധാരണം
ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യ ക്യാപിറ്റല്‍സ് നായകന്‍ കൂടിയായ ഗൗതം ഗംഭീര്‍ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് അപമാനിച്ചുവെന്ന് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ വെളിപ്പെടുത്തിയാണ് മലയാളി താരം ശ്രീശാന്ത് രംഗത്തെത്തിയത്.
![Harbhajan Singh response on 'fixer' row between Sreesanth and Gambhir Harbhajan Singh response on 'fixer' row between Sreesanth and Gambhir](https://static-ai.asianetnews.com/images/01e0d8pccxc6k1cfx21aqt713c/gettyimages-611275530-jpg_363x203xt.jpg)
ചണ്ഡീഗഡ്: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ മലയാളി പേസര്‍ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. വലിയ നഗരങ്ങളില്‍ ഇത്തരം ചെറിയ ചെറിയ കാര്യങ്ങളൊക്കെ ഉണ്ടാകുമെന്നായിരുന്നു ഷാരൂഖ് ഖാന്‍റെ സിനിമാ ഡയലോഗ് കടമെടുത്ത് ലെജന്‍ഡ്സ് ലീഗ് ഫൈനലിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ഭജന്‍റെ പ്രതികരണം.
എന്നാൽ മുമ്പ് ശ്രീശാന്തിന്‍റെ കരണത്തടിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളാണെന്നും ഇപ്പോള്‍ വലിച്ചിഴക്കേണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു. അന്ന് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്‍റെ ഭാഗത്തുണ്ടായ തെറ്റ് തുറന്നു പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. പക്ഷെ ഗംഭീര്‍-ശ്രീശാന്ത് തര്‍ക്കത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ലെജന്‍ഡ്സ് ലീഗില്‍ വാശിയേറിയ മത്സരങ്ങളാണ് ഇത്തവണ നടന്നത്. അതിനെക്കുറിച്ച് സംസാരിക്കുന്നതായിരിക്കും കൂടുതല്‍ നന്നാവുകയെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യ ക്യാപിറ്റല്‍സ് നായകന്‍ കൂടിയായ ഗൗതം ഗംഭീര്‍ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് അപമാനിച്ചുവെന്ന് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ വെളിപ്പെടുത്തിയാണ് മലയാളി താരം ശ്രീശാന്ത് രംഗത്തെത്തിയത്.
ഗംഭീറിനെതിരെ ഒരു മോശം വാക്കും താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് ഗംഭീര്‍ തുടര്‍ച്ചയായി അപമാനിക്കുകയായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. അമ്പയര്‍മാര്‍ ഇടപെട്ടിട്ടുപോലും ഗംഭീര്‍ ഇത്തരത്തില്‍ അപമാനിക്കുന്നത് തുടര്‍ന്നുവെന്നും ഇതാണ് യഥാര്‍ത്ഥത്തില്‍ ഗ്രൗണ്ടില്‍ നടന്നതെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.
മത്സരത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സ് ഗുജറാത്ത് ജയന്‍റ്സിനെ 12 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റല്‍സിനായി നായകന്‍ ഗൗതം ഗംഭീര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. മൂന്നോവര്‍ പന്തെറിഞ്ഞ ശ്രീശാന്ത് 35 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. ഗംഭീറിനെതിരെ ശ്രീശാന്ത് പന്തെറിയുമ്പോള്‍ ഗംഭീര്‍ പ്രകോപനപരമായി ശ്രീശാന്തിനെതിരെ സംസാരിച്ചതാണ് ഇരുവരും തമ്മിലുള്ള വാക് പോരില്‍ കലാശിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക