മുംബൈ ഇന്ത്യൻസ് ഇന്ന് തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം.
മുംബൈ: ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ ആരാധകര്‍ കൂവുന്നതില്‍ പ്രതികരിച്ച് മുംബൈ ഇന്ത്യന്‍സിലെ സഹതാരം പിയൂഷ് ചൗള.മുംബൈ ഇന്ന് തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനിറങ്ങുകയാണ്. ഇതിനിടെയാണ് ടീമിലെ സീനിയര്‍ താരമായ പിയൂഷ് ചൗള ഹാര്‍ദ്ദിക്കിനോടുള്ള ആരാധകരുടെ പെരുമാറ്റത്തെക്കുറിച്ച് മനസ് തുറന്നത്.
കാണികളുടെ കൂവലൊന്നും ഹാര്‍ദ്ദിക്കിനെ ബാധിച്ചിട്ടില്ലെന്ന് പിയൂഷ് ചൗള പറഞ്ഞു. കാണികള്‍ കൂവുന്നതില്‍ ഹാര്‍ദ്ദിക്കിന് ഒന്നും ചെയ്യാനില്ല. കാരണം, ഒരു കൂട്ടം ആളുകള്‍ കൂവുന്നത് ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യമല്ല.അത് ഞങ്ങളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാര്യമാണ്.
ഒരേസമയം ഒരു ക്യാച്ചിനായി ശ്രമിച്ചത് ഒന്നല്ല, രണ്ടല്ല, മൂന്നുപേര്‍; ഒടുവില്‍ സംഭവിച്ചത്
അതുകൊണ്ടുതന്നെ ഹാര്‍ദ്ദിക്കിന്‍റെ ശ്രദ്ധ അവന്‍റെയും ടീമിന്‍റെയും പ്രകടനത്തില്‍ മാത്രമാണ്.കാണികള്‍ കൂവുന്നതിനെക്കുറിച്ചൊന്നും അവന്‍ ആശങ്കപ്പെടുന്നില്ല. ടീം ഒരു വിജയം നേടിയാല്‍ ഇപ്പോഴുള്ള സാഹചര്യമൊക്കെ മാറുമെന്നും പിയൂഷ് ചൗള പറഞ്ഞു. അതേസമയം, ഹാര്‍ദ്ദിക്കിനെ പിന്തുണച്ച് മുന്‍ സഹതാരവും രാജസ്ഥധാന്‍ റോയല്‍സ് ടീം അംഗവുമായ ട്രെന്‍റ് ബോള്‍ട്ടും രംഗത്തെത്തി.
ഹാര്‍ദ്ദിക് തന്‍റെ പ്രിയപ്പെട്ട ഇന്ത്യന്‍ താരങ്ങളിലൊരാളാണെന്നും അവനെതിരെ ഇപ്പോഴുള്ള കൂവലൊന്നും അധികം നീണ്ടുനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും ബോള്‍ട്ട് പറഞ്ഞു.കൂവലിനെയൊക്കെ അതിന്‍റെ വഴിക്ക് വിട്ട് സ്വന്തം ജോലിയില്‍ ശ്രദ്ധിക്കാന്‍ ഹാര്‍ദ്ദിക്കിന് കഴിയുമെന്നും ബോള്‍ട്ട് പറഞ്ഞു.
നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അഹമ്മദാബില്‍ ഇറങ്ങിയപ്പോഴും സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഹൈദരാബാദില്‍ ഇറങ്ങിയപ്പോഴും കാണികള്‍ ഹാര്‍ദ്ദിക്കിനെ കൂവിയിരുന്നു. ടോസ് സമയത്തും മത്സരത്തിനിടയിലും ആരാധകർ ഹാര്‍ദ്ദിക്കിനെ കൂവുകയും രോഹിത് ചാന്‍റുയര്‍ത്തുകയും ചെയ്തിരുന്നു. മുംബൈയില്‍ ഹാര്‍ദ്ദിക്കിന് വലിയ കൂവലായിരിക്കും കേള്‍ക്കേണ്ടിവരികയെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയും പറഞ്ഞിരുന്നു. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മുംബൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
