പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ പഞ്ചാബിനെതിരെ 42 പന്തില്‍ പുറത്താവാതെ 77 റണ്‍സ് നേടിയ ഹാര്‍ദിക്, ബറോഡയെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

ഹൈദരാബാദ്: തിരിച്ചുവരവ് ഗംഭീരമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 42 പന്തില്‍ പുറത്താവാതെ 77 റണ്‍സ് നേടിയ ഹാര്‍ദിക് ബറോഡയെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. അന്‍മോല്‍പ്രീത് സിംഗ് (69), അഭിഷേക് ശര്‍മ (50) എന്നിവരാണ് പഞ്ചാബിന് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ബറോഡ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മികച്ച തുടക്കമായിരുന്നു ബറോഡയ്ക്ക്. ഒന്നാം വിക്കറ്റില്‍ ശാശ്വത് റാവത്ത് (31) - വിഷ്ണു സോളങ്കി (43) സഖ്യം 66 റണ്‍സ് ചേര്‍ത്തു. തുടര്‍ന്നെത്തിയ ശിവാലിക് ശര്‍മ (31 പന്തില്‍ 47) നിര്‍മായക സംഭാവന നല്‍കി. എന്നാല്‍ ടീം സ്‌കോര്‍ 92ല്‍ നില്‍ക്കെ സോളങ്കി മടങ്ങി. തുടര്‍ന്ന് ഹാര്‍ദിക് - ശിവാലിക് സഖ്യം ബറോഡയെ മുന്നോട്ട് നയിക്കുകയായിരുന്നു. 18-ാം ഓവറില്‍ ശിവാലിക്ക് റിട്ടയേര്‍ഡ് ഔട്ടായെങ്കിലും ജിതേഷ് ശര്‍മയെ (6) കൂട്ടുപിടിച്ച് ഹാര്‍ദിക് ബറോഡയെ വിജയത്തിലേക്ക് നയിച്ചു. നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. നേരത്തെ പന്തെറിഞ്ഞപ്പോള്‍ ഹാര്‍ദിക് നാല് ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

വൈഭവിന്റെ സെഞ്ചുറിയിലും ബിഹാറിന് തോല്‍വി

മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ബിഹാര്‍ തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബിഹാര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവന്‍ഷി 61 പന്തില്‍ പുറത്താവാതെ 108 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ മഹാരാഷ്ട്ര ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പൃഥ്വി ഷായാണ് (30 പന്തില്‍ 66) മഹാരാഷ്ട്രയ്ക്ക് വേണ്ടി തിളങ്ങിയത്. നിരജ് ജോഷി (30), നികാം (27) എന്നിവരും തിളങ്ങി. സെഞ്ചുറി നേടിയതോടെ ചില നാഴികക്കല്ലുകളും വൈഭവ് പിന്നിട്ടു. മുഷ്താഖ് അലിയില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 14 കാരന്റെ ഇന്നിംഗ്സില്‍ ഏഴ് വീതം സിക്സും ഫോറുമുണ്ടായിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവിന്റെ ആദ്യ സെഞ്ചുറിയാണിത്. കളിക്കുന്ന അഞ്ചാം മത്സരത്തില്‍ തന്നെ വൈഭവിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

കര്‍ണാടകയ്ക്ക് ജയം

തമിഴ്‌നാടിനെതിരെ കര്‍ണാടകയ്ക്ക് 146 റണ്‍സിന്റെ കൂറ്റന്‍ ജയം. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടക മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ (46 പന്തില്‍ പുറത്താവാതെ 102) കരുത്തില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 245 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ തമിഴ്‌നാട് കേവലം 14.2 ഓവറില്‍ 100ിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ശ്രേയസ് ഗോപാല്‍, പ്രവീണ്‍ ദുബെ എന്നിവരാണ് തമിഴ്‌നാടിനെ തകര്‍ത്തത്.

YouTube video player