ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ (Gujarat Titans) ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് കുറച്ച് ദിവസം എന്‍സിഎയില്‍ ചെലവഴിച്ച ശേഷം ടീമിനൊപ്പം ചേരും.

ബംഗളൂരു: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഹാര്‍ദിക് ഇന്ത്യന്‍ (Team India) ടീമില്‍ കളിച്ചിട്ടില്ല. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ (Gujarat Titans) ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് കുറച്ച് ദിവസം എന്‍സിഎയില്‍ ചെലവഴിച്ച ശേഷം ടീമിനൊപ്പം ചേരും.

നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്ന താരങ്ങളെല്ലാം എന്‍സിഎയില്‍ ഉണ്ട്. അടുത്ത ടി20 ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് താരങ്ങളെ എന്‍സിഎയിലേക്ക് വിളിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ക്യാംപിലുണ്ടായിരുന്നു. 

ഹാര്‍ദിക് ബംഗളൂരുവിലേക്ക് തിരിച്ചതായി ഗുജറാത്ത് ടൈറ്റന്‍സ് വിശദീകരിച്ചു. ഗുജറാത്ത് ടൈറ്റന്‍സ് വക്താവിന്റെ വാക്കുകള്‍... ''ഹാര്‍ദിക് ബംഗളൂരുവിലേക്ക് തിരിച്ചു. അദ്ദേഹം കുറച്ച് ദിവസം എന്‍സിഎയില്‍ കാണും. ഐപിഎല്ലിന്റെ മുന്നോടിയായുള്ള ക്വാറന്റൈന്‍ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം തിരിച്ചെത്തും.'' ഗുജറാത്ത് ടൈറ്റന്‍സ് വ്യക്തമാക്കി.

ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ നിലവില്‍ അഹമ്മദാബാദില്‍ ക്വാറന്റൈനിലാണ്. ഈമാസം 17ന് അവര്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പരിശീലകനം ആരംഭിക്കും. 15 കോടി നല്‍കിയാണ് ഹാര്‍ദിക്കിനേയും റാഷിദിനേയും ഗുജറാത്ത് ടീമിലെത്തിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്ത ശുഭ്മാന്‍ ഗില്ലിനെ എട്ട് കോടിക്കും ഗുജറാത്ത് ടീമിലെത്തിച്ചു. 

മുഹമ്മദ് ഷമിക്ക് 6.5 കോടിയും കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍ 10 കോടിയുമാണ് ഗുജറാത്ത് മുടക്കിയത്. രാഹുല്‍ തെവാട്ടി, വിജയ് ശങ്കര്‍, മാത്യൂ വെയ്ഡ്, അല്‍സാരി ജോസഫ് എന്നിവരും ടീമിലുണ്ട്. എന്നാല്‍ അവസാന നിമിഷം ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയ് പിന്മാറിയത് അവര്‍ക്ക് തിരിച്ചടിയായി. 

പകരം അഫ്ഗാനിസ്ഥാന്‍ യുവ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെയാണ് ഗുജറാത്ത് ടീമിലെത്തിച്ചത്. മാര്‍ച്ച് 28ന് ലഖ്നൗ ആയിട്ടാണ് ഗുജറാത്തിന്റെ ആദ്യ മത്സരം. മുംബൈ ഇന്ത്യന്‍സ് അല്ലാതെ മറ്റൊരു ടീമിന് ഹാര്‍ദിക് കളിച്ചിട്ടില്ല. ആദ്യമായിട്ടാണ് താരം ക്യാപ്റ്റനാകുന്നതും. 

ലക്സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്.