പരിക്കിന് പിന്നാലെ ഹാര്‍ദിക് പരിചരണത്തിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിയിരുന്നു. പാണ്ഡ്യയോട് എന്‍സിഎയിലെത്താന്‍ ബിസിസിഐ നിര്‍ദേശിക്കുകയായിരുന്നു.

കൊല്‍ക്കത്ത: ഏകദിന ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് നഷ്ടമാകുമെന്ന വാര്‍ത്തകള്‍ അല്‍പസമയം മുമ്പാണ് പുറത്തുവന്നത്. കാല്‍ക്കുഴയ്ക്കേറ്റ പരിക്കില്‍ നിന്ന് മുക്തനാവാത്തതാണ് ഹാര്‍ദിക്കിന് തിരിച്ചടിയായത്. ബംഗ്ലാദേശിനെതിരെയായ മത്സരത്തിനിടെയാണ് ഹാര്‍ദിക്കിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും എതിരായ ഇന്ത്യയുടെ മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഹാര്‍ദിക്കിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.

ഇപ്പോള്‍ ലോകകപ്പിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഹാര്‍ദിക്. അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിട്ടതിങ്ങനെ... ''ഏകദിന ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാനാവില്ലന്ന യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ടീമിനൊപ്പം തന്നെയുണ്ടാവും. ഇന്ത്യ കളിക്കുന്ന ഓരോ പന്തുകള്‍ക്കും എന്റെ പിന്തുണയുണ്ടാവും. സ്‌നേഹാഷ്വണങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ തന്ന സ്‌നേഹവും പരിഗണനയും മഹത്തരമായിരുന്നു. സ്‌പെഷ്യല്‍ ടീമാണ് ഇന്ത്യ. ഈ ടീം നമ്മളെ അഭിമാനത്തിന്റെ കൊടുമുടിയില്‍ എത്തിക്കും.'' ഹാര്‍ദിക് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. എല്ലാവരോടും സ്‌നേഹം മാത്രമാണുള്ളതെന്നും ഹാര്‍ദിക് പറഞ്ഞുനിര്‍ത്തി.

പരിക്കിന് പിന്നാലെ ഹാര്‍ദിക് പരിചരണത്തിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിയിരുന്നു. പാണ്ഡ്യയോട് എന്‍സിഎയിലെത്താന്‍ ബിസിസിഐ നിര്‍ദേശിക്കുകയായിരുന്നു. ബിസിസിഐ മെഡിക്കല്‍ സംഘത്തിന് കീഴിലെ ചികില്‍സയിലൂടെ പരിക്ക് മാറി നോക്കൗട്ട് ഘട്ടം ആകുമ്പോഴേക്ക് പാണ്ഡ്യക്ക് മൈതാനത്തേക്ക് മടങ്ങിയെത്താനാകും എന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച വേഗത്തില്‍ ഹാര്‍ദിക്കിന്റെ പരിക്ക് ഭേദമായില്ല. ഇതോടെ ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും നിര്‍ണായകമാകാന്‍ കഴിയുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം നോക്കൗട്ട് ഘട്ടത്തില്‍ ഇന്ത്യക്ക് തിരിച്ചടിയാവും.

ഹാര്‍ദിക്കിന് പകരക്കാരനായി പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ഐസിസിയുടെ ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കി. ഇതോടെ ഞായറാഴ്ച കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിനുള്ള സെലക്ഷന് പ്രസിദ്ധ് കൃഷ്ണയുടെ പേരുമുണ്ടാകും. ഇന്ത്യക്കായി 19 രാജ്യാന്തര വൈറ്റ് ബോള്‍ മത്സരങ്ങളുടെ (17 ഏകദിനം, രണ്ട് ട്വന്റി 20) പരിചയമാണ് പ്രസിദ്ധിനുള്ളത്.

സച്ചിന്‍ അല്ല, ചേസിംഗ് കിംഗ് കോലി, ഇന്ത്യന്‍ ടീം മൈറ്റി ഓസീസിനെ ഓര്‍മിപ്പിക്കുന്നതായും വാട്‌സണ്‍