ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി നേടിയാണ് ശുഭ്മാന്‍ ഗില്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ ഗില്ലിനെ മാര്‍ക്കോ യാന്‍സന്‍റെ കൈകളിലെത്തിച്ച് എന്‍ഗിഡി ഇന്ത്യയെ ഞെട്ടിച്ചു.
കട്ടക്ക്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 176 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 28 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ 26 റണ്‍സെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ 23ഉം അഭിഷേക് ശര്‍മ 17ഉം റണ്‍സെടുത്തു. 12 റണ്‍സെടുത്ത ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും 4 റണ്‍സെടുത്ത വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും നിരാശപ്പെടുത്തി. ദക്ഷണാഫ്രിക്കക്കായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.
അടിതെറ്റിയ തുടക്കം
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി നേടിയാണ് ശുഭ്മാന്‍ ഗില്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ ഗില്ലിനെ മാര്‍ക്കോ യാന്‍സന്‍റെ കൈകളിലെത്തിച്ച് എന്‍ഗിഡി ഇന്ത്യയെ ഞെട്ടിച്ചു. എന്‍ഗിഡി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറിയും മൂന്നാം പന്തില്‍ സിക്സും നേടി പ്രതീക്ഷ നല്‍കിയ സൂര്യകുമാര്‍ യാദവ് അടുത്ത പന്തില്‍ വീണു. 11 പന്തില്‍12 റണ്‍സെടുത്ത സൂര്യയെ എന്‍ഗിഡിയുടെ പന്തില്‍ ഏയ്ഡന്‍ മാര്‍ക്രം പിടികൂടി. ആദ്യ മൂന്നോവറില്‍ 3 പന്ത് മാത്രമാണ് അഭിഷേക് ശര്‍മ നേരിട്ടത്. മൂന്നോവറില്‍ 18-2 എന്ന നിലയില്‍ പതറിയ ഇന്ത്യക്ക് നാലാം ഓവറില്‍ സിക്സ് നേടിയ അഭിഷേക് ശര്‍മ പ്രതീക്ഷ നല്‍കി.പവര്‍ പ്ലേയിലെ അവസാന ഓവറില്‍ രണ്ട് ബൗണ്ടറി നേടിയ തിലക് വര്‍മ ഇന്ത്യയെ 40 റണ്‍സിലെത്തിച്ചു.
പവര്‍ പാണ്ഡ്യ
പവര്‍ പ്ലേക്ക് പിന്നാലെ അഭിഷേക് ശര്‍മ വീണു. 12 പന്തില്‍ 17 റണ്‍സെടുത്ത അഭിഷേകിനെ സിംപാലയുടെ പന്തില്‍ യാന്‍സന്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. 48-3 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ അക്സര്‍ പട്ടേലും തിലക് വര്‍മയും ചേര്‍ന്ന് 30 റണ്‍സ് കൂട്ടുകെട്ടിലൂടെ 78 റണ്‍സിലെത്തിച്ചു. 32 പന്തില്‍ 26 റണ്‍സെടുത്ത തിലകിനെ പുറത്താക്കിയ എന്‍ഗിഡി ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. പിന്നീട് ക്രീസിലെത്തിയ ഹാര്‍ദ്ദിക് തുടക്കം മുതല്‍ തകര്‍ത്തടിച്ചു. അക്സര്‍ പട്ടേലും(21 പന്തില്‍ 23), ശിവം ദുബെയും(11) വലിയ സ്കോര്‍ നേടാതെ മടങ്ങിയപ്പോള്‍ 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പാണ്ഡ്യ ഇന്ത്യയെ 150 കടത്തി. സിംപാല എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ പാണ്ഡ്യയും ജിതേ് ശര്‍മയും ചേര്‍ന്ന് 18 റണ്‍സടിച്ചപ്പോൾ ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്സ് അടക്കം 12 റണ്‍സ് കൂടി നേടി ഇന്ത്യ 175 റണ്‍സിലെത്തി. 28 പന്തല്‍ ഹാര്‍ദ്ദിക് 59 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജിതേഷ് ശര്‍മ 5 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി എന്‍ഗിഡി 31 റണ്‍സിന് മൂന്നും ലൂത്തോ സിംപാല 38 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.

