കര്‍മ റിട്ടേൺസ്, അന്ന് ധോണി, ഇന്ന് നീഷാം, ത്രില്ലർ ചേസിനൊടുവിൽ നീഷാമിന്‍റെ റൺ ഔട്ടില്‍ ഹൃദയം തകർന്ന് കിവീസ്
ഇന്ന് ഓസ്ട്രേലിയക്കെതിരാ ത്രില്ലര്‍ റണ്‍ചേസില്‍ അവസാന ഓവറില്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സ്. തകര്‍ത്തടിച്ച് ജിമ്മി നീഷാം ക്രീസില്‍. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ആദ്യ പന്തില്‍ സിംഗിളെടുത്ത ട്രെന്‍റ് ബോള്‍ട്ട് നീഷാമിന് സ്ട്രൈക്ക് കൈമാറി.

ധരംശാല: ഒരു റണ്ണൗട്ടിന്‍റെ വേദന എന്താണെന്ന് ന്യൂസിലന്‍ഡിന് ഇപ്പോള്‍ മനസിലായിക്കാണും. ഇംഗ്ലണ്ടില്‍ നടന്ന 2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ പൊലിഞ്ഞുവീണത് ഒരു റണ്ണൗട്ടിന്‍റെ രൂപത്തിലായിരുന്നു. വിജയത്തിനായി പൊരുതുകയായിരുന്നു ഇന്ത്യ. അവസാന രണ്ടോവറില്‍ ജയത്തിലേക്ക് വേണ്ടത് 31 റണ്‍സ്. 43 റണ്‍സുമായി ക്രീസിലുണ്ടായിരുന്നത് നിന്ന ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ എം എസ് ധോണി.
ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 49-ാം ഓവറിലെ ആദ്യ പന്ത് ധോണി സിക്സിന് പറത്തിയതോടെ ഇന്ത്യയുടെ ആവേശം ഇരട്ടിച്ചു. അടുത്ത പന്തില്‍ റണ്ണില്ല. മൂന്നാം പന്തില്‍ സ്ക്വയര്‍ ലെഗ്ഗിലേക്ക് അടിച്ച പന്തില്‍ രണ്ടാം റണ്ണിനായുള്ള ധോണിയുടെ ശ്രമം. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ ഡയറക്ട് ഹിറ്റില്‍ ധോണി റണ്ണൗട്ട്. ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ അവിടെ തീര്‍ന്നു. മത്സരം ഇന്ത്യ 18 റണ്‍സിന് തോറ്റു.
ഇന്ന് ഓസ്ട്രേലിയക്കെതിരാ ത്രില്ലര്‍ റണ്‍ചേസില്‍ അവസാന ഓവറില്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സ്. തകര്‍ത്തടിച്ച് ജിമ്മി നീഷാം ക്രീസില്‍. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ആദ്യ പന്തില്‍ സിംഗിളെടുത്ത ട്രെന്‍റ് ബോള്‍ട്ട് നീഷാമിന് സ്ട്രൈക്ക് കൈമാറി. രണ്ടാം പന്ത് വൈഡ് ബൗണ്ടറിയായതോടെ കിവീസ് ലക്ഷ്യം അഞ്ച് പന്തില്‍ 13 റണ്‍സായി. അടുത്ത മൂന്ന് പന്തിലും രണ്ട് റണ്‍സ് വീതം ഓടിയെടുത്ത നീഷാം പക്ഷെ അഞ്ചാം പന്തില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ റണ്‍ ഔട്ടായി. അന്ന് ധോണിയെ വീഴ്ത്തിയത് സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ നിന്നുള്ള മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ ഡയറക്ട് ഹിറ്റായിരുന്നെങ്കില്‍ ഇന്ന് കിവീസിനെ വീഴ്ത്തിയത് സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ നിന്ന് മാര്‍നസ് ലാബുഷെയ്ന്‍ എറിഞ്ഞ ശക്തമായ ത്രോ. അത് പിടിച്ചെടുത്ത് നീഷാം ക്രീസില്‍ കയറും മുമ്പെ ഡൈവിലൂടെ വിക്കറ്റ് തെറിപ്പിച്ച ജോഷ് ഇംഗ്ലിസിന്‍റെ മികവ്.
ധോണി ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വീണതെങ്കില്‍ നീഷാമിന് ഒരു അവസരവും ഇല്ലാതെയാണ് ഇംഗ്ലിസ് ബെയില്‍സ് തെറിപ്പിച്ചത്. ഇതോടെ അവസാന പന്തില്‍ ആറ് റണ്‍സ് കിവീസിന് അസാധ്യമായി. കിവീസ് അഞ്ച് റണ്‍സിന് വീണു.