ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന പരമ്പരയാണിത്. ആ മത്സരത്തില്‍ തന്നെ സഞ്ജുവിന് തിളങ്ങാന്‍ കഴിഞ്ഞില്ല. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത് ജിതേഷ് ശര്‍മയാണ്.

ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് സഞ്ജു സാംസണ്‍ അവസരം ലഭിച്ചത്. അവസാന ടി20യില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്താവുകയും ചെയ്തു. ഇന്ത്യ മൂന്നിന് 21 എന്ന പരിതാപകരമായ സാഹചര്യത്തില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് സഞ്ജു മടങ്ങി. ഫരീദ് അഹമ്മദിനെതിരെ പുള്‍ ഷോട്ട് കളിക്കുമ്പോള്‍ സഞ്ജുവിന് കൃത്യമായ കണക്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. മിഡ് ഓഫില്‍ മുഹമ്മദ് നബിക്ക് അനായാസ ക്യാച്ച്.

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന പരമ്പരയാണിത്. ആ മത്സരത്തില്‍ തന്നെ സഞ്ജുവിന് തിളങ്ങാന്‍ കഴിഞ്ഞില്ല. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത് ജിതേഷ് ശര്‍മയാണ്. ജിതേഷിനെ പിന്നിലാക്കാനുള്ള അവസരമാണ് സഞ്ജു കളഞ്ഞത്. ഒരുപക്ഷേ കുറച്ച് റണ്‍സെടുത്തിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്‍ സഞ്ജുവിനും ഭാഗമാവാമായിരുന്നു. ഇനി സഞ്ജുവിനുള്ള ഏക പ്രതീക്ഷ ഐപിഎല്‍ മാത്രമാണ്. ഐപിഎല്‍ ഫോമായാല്‍ സഞ്ജുവിന് ടീമിലേക്കുള്ള വിളി വരും.

കെ എല്‍ രാഹുലായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പറെന്നുള്ള കാര്യത്തില്‍ ഏറെക്കുറെ ഉറപ്പാണ്. ബാക്ക് അപ്പായി ആര് വരുമെന്നുള്ളതാണ് പ്രധാന ചോദ്യം. നിലവില്‍ ജിതേഷ്, സഞ്ജു എന്നിവരാണ് സ്‌പോട്ടിന് വേണ്ടി മത്സരിക്കുന്നത്. ഇഷാന്‍ കിഷനെ അടുത്ത കാലത്ത് ടീമിലേക്ക് പരിഗണിക്കുമോ എന്ന് കണ്ടറിയണം. മാനസികാരോഗ്യം മുന്‍ നിര്‍ത്തി ഇഷാന്‍ ടീമില്‍ നിന്ന് അവധിയെടുക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് കിഷന്‍ തിരിച്ചുവരട്ടെയെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്. തിരിച്ചുവരവിനൊരുങ്ങുകയാണ് റിഷഭ് പന്ത്. കാറപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് പന്ത് ദീര്‍ഘകാലമായി ടീമിന് പുറത്താണ്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് പന്ത്. ഐപിഎല്‍ കളിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഐപിഎല്ലില്‍ തിരിച്ചുവന്നാലും ഫോമും ഫിറ്റ്‌നെസും പ്രശ്‌നമാവും.

ഒരൊറ്റ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന്റെ പേരില്‍ സഞ്ജുവിനെ ഒഴിവാക്കാനും സെലക്റ്റര്‍മാര്‍ മടിക്കും. അതുകൊണ്ടുതന്നെ ഐപിഎല്‍ പ്രകടനം താരത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായമാണ്.

സഞ്ജുവിന്റെ ത്രോ തട്ടിയിട്ട് ഓടി! മുഹമ്മദ് നബിയോട് കയര്‍ത്ത് രോഹിത് ശര്‍മ; ചൂടുപിടിപ്പിച്ച് കോലി