ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനെത്തിയ ഇന്ത്യ് വിരാട് കോലിയുടെ (87 പന്തില്‍ 113) സെഞ്ചുറിയുടെ കരുത്തില്‍ 373 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (67 പന്തില്‍ 83), ശുഭ്മാന്‍ ഗില്‍ (60 പന്തില്‍ 70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനെത്തിയ ഇന്ത്യ് വിരാട് കോലിയുടെ (87 പന്തില്‍ 113) സെഞ്ചുറിയുടെ കരുത്തില്‍ 373 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (67 പന്തില്‍ 83), ശുഭ്മാന്‍ ഗില്‍ (60 പന്തില്‍ 70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കശുന്‍ രചിത മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്.

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത്- ഗില്‍ സഖ്യത്തിന് ഓപ്പണിംഗ് വിക്കറ്റില്‍ 143 റണ്‍സ് നേടാനായി. ഇഷാന് പകരം ടീമിലെത്തിയ ഗില്‍ ശരിക്കും അവസരം മുതലെടുത്തു. 60 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 70 റണ്‍സെടുത്തത്. ദസുന്‍ ഷനകയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്. മൂന്നാമനായി കോലി ക്രീസിലേക്ക്. രോഹിത്തിന് ആക്രമിക്കാന്‍ വിട്ട കോലി ഒരു ഭാഗത്ത് ഉറച്ചുനിന്നു. രോഹിത് ഒരു സെഞ്ചുറി നേടുമെന്ന തോന്നിച്ചെങ്കിലും ദില്‍ഷന്‍ മദുഷനകയുടെ പന്തില്‍ ബൗള്‍ഡായി. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. 

ശ്രേയസ് അയ്യര്‍ (24 പന്തില്‍ 28) പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. ഒരു സിക്‌സും മൂന്ന് ഫോറും നേടിയ ശ്രേയസിനെ ധനഞ്ജയ ഡിസില്‍വ പുറത്താക്കി. 40 റണ്‍സാണ് ശ്രേയസ് കോലിക്കൊപ്പം കൂട്ടിചേര്‍ത്തത്. മധ്യനിരയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത കെ എല്‍ രാഹുല്‍ നിര്‍ണായക സംഭാവന നല്‍കി. 29 പന്തുകള്‍ നേരിട്ട രാഹുല്‍ ഒരു സിക്‌സും നാല് ഫോറും നേടി. കോലി- രാഹുല്‍ സഖ്യം 90 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ (14), അക്‌സര്‍ പട്ടേല്‍ (9) എന്നിവര്‍ നിരാശപ്പെടുത്തി.

ഇതിനിടെ കോലി പുറത്തായി. 87 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറും നേടി. കോലിയുടെ 45-ാം ഏകദിന സെഞ്ചുറിയായിരുന്നു ഗുവാഹത്തിയിലേത്. രജിതയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങുന്നത്. മുഹമ്മദ് ഷമി (4), മുഹമ്മദ് സിറാജ് (7) പുറത്താവാതെ നിന്നു. രജിതയ്ക്ക് പുറമെ മധുഷനക, ചാമിക കരുണാരത്‌നെ, ദസുന്‍ ഷനക, ധനഞ്ജയ ഡിസില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

രഞ്ജി ട്രോഫി: സച്ചിന്‍ ബേബിക്ക് സ‍െഞ്ചുറി; സര്‍വീസസിനെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം