ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഡിവാള്‍ഡ് ബ്രേവിസിന്റെ സെഞ്ചുറിയുടെ (125*) പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി.

ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഡാര്‍വിന്‍, മറാര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. ഡിവാള്‍ഡ് ബ്രേവിസിന്റെ (56 പന്തില്‍ പുറത്താവാതെ 125) സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 22കാരന്റെ കന്നി ടി20 സെഞ്ചുറിയാണിത്. ഓസീസിന് വേണ്ടി ബെന്‍ ഡ്വാര്‍ഷ്വിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. സെനുരന്‍ മുത്തുസാമി, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ പുറത്തായി. റാസി വാന്‍ ഡര്‍ ഡസ്സന്‍, ക്വാബയോംസി പീറ്റര്‍ എന്നിവര്‍ ടീമിലെത്തി. ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തി. അലക്‌സ് ക്യാരി, സീന്‍ അബോട്ട് എന്നിവര്‍ ടീമിലെത്തി. ജോഷ് ഇന്‍ഗ്ലിസ്, നതാന്‍ എല്ലിസ് എന്നിവര്‍ പുറത്തായി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു.

മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. 57 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. റാന്‍ റിക്കിള്‍ട്ടണ്‍ (14) ആദ്യം മടങ്ങി. ബെന്‍ ഡ്വാര്‍ഷ്വിസിന്റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ച്. പിന്നാലെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും പവലിയനില്‍ തിരിച്ചെത്തി. 18 റണ്‍സെടുത്ത താരത്തെ ഗ്ലെന്‍ മാക്‌സ്‌വെല്‍ പുറത്താക്കി. ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസിന് 10 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാവുകയായിരുന്നു താരം. പിന്നീട് ബ്രേവിസ് - ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (31) സഖ്യം 126 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. സ്റ്റബ്‌സ് പിന്തുണ നല്‍കുക മാത്രമാണ് ചെയ്തത്. 41 പന്തുകളില്‍ നിന്ന് ബ്രേവിസ് സെഞ്ചുറി പൂര്‍ത്തിയാക്കി.

എന്നാല്‍ മൂന്ന് വിക്കറ്റുകള്‍ ദക്ഷിണാഫ്രിയ്ക്ക് വേഗത്തില്‍ നഷ്ടമായി. സ്റ്റബ്‌സ് 17-ാം ഓവറില്‍ ആഡം സാംപയ്ക്ക് നല്‍കി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ റാസി വാന്‍ ഡര്‍ ഡസ്സന്‍ (5) ഡ്വാര്‍ഷ്വിസിന്റെ പന്തില്‍ സീന്‍ അബോട്ടിന് ക്യാച്ച് നല്‍കി. മൂന്ന് പന്തുകള്‍ മാത്രം നേരിട്ട് കോര്‍ബിന്‍ ബോഷ് (0) 19-ാം ഓവറില്‍ ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ ബൗള്‍ഡായി. കഗിസോ റബാദ (3) പുറത്താവാതെ നിന്നു. ഒന്നാകെ 56 പന്തുകള്‍ നേരിട്ട ബ്രേവിസ് എട്ട് സിക്‌സും 12 ഫോറും നേടി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), റാസി വാന്‍ ഡെര്‍ ഡസ്സെന്‍, ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കോര്‍ബിന്‍ ബോഷ്, കാഗിസോ റബാഡ, എന്‍കബയോംസി പീറ്റര്‍, ക്വേന മഫാക, ലുങ്കി എന്‍ഗിഡി.

ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, ഗ്ലെന്‍ മാക്‌സ്വെല്‍, മിച്ചല്‍ ഓവന്‍, അലക്‌സ് കാരി (ക്യാപ്റ്റന്‍), ബെന്‍ ഡ്വാര്‍ഷ്വിസ്, ഷോണ്‍ അബോട്ട്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

YouTube video player