ഷഹീന്‍ അഫ്രീദിക്ക് പകരം പാകിസ്ഥാന്‍ നായകനാവേണ്ടിയിരുന്നത് മുഹമ്മദ് റിസ്‌വാനായിരുന്നുവെന്നും അബദ്ധത്തിലാണ് ഷഹീന്‍ അഫ്രീദി നായകനായതെന്നും അഫ്രീദി പറഞ്ഞു.

കറാച്ചി: ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ ടി 20 ടീമിന്‍റെ നായകനായി ഷഹീന്‍ അഫ്രീദിയെ തെരഞ്ഞെടുത്തതിനെതിരെ മുന്‍ പാക് നായകനും ഷഹീന്‍ അഫ്രീദിയുടെ ഭാര്യ പിതാവുമായ ഷഹീദ് അഫ്രീദി. ഷഹീദ് അഫ്രീദി ഫൗണ്ടേഷന്‍ അടുത്തിടെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്‌വാന്‍, സര്‍ഫ്രാസ് അഹമ്മദ്, ഹാരിസ് റൗഫ് എന്നിവരെ വേദിയിലിരുത്തി ഷാദിഹ് അഫ്രീദി നടത്തിയ പരാമര്‍ശത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

ഷഹീന്‍ അഫ്രീദിക്ക് പകരം പാകിസ്ഥാന്‍ നായകനാവേണ്ടിയിരുന്നത് മുഹമ്മദ് റിസ്‌വാനായിരുന്നുവെന്നും അബദ്ധത്തിലാണ് ഷഹീന്‍ അഫ്രീദി നായകനായതെന്നും അഫ്രീദി പറഞ്ഞു. റിസ്‌വാന്‍റെ കഠിനാധ്വാനത്തെയും സമര്‍പ്പണത്തെയും ഞാനേറെ ബഹുമാനിക്കുന്നു. എല്ലായ്പ്പോഴും ക്രിക്കറ്റില്‍ മാത്രമാണ് അവന്‍റെ ശ്രദ്ധ.അതാണെനിക്ക് ഏറ്റവും ഇഷ്ടമായതും. അവന്‍ യഥാര്‍ത്ഥ പോരാളിയാണ്. ബാബര്‍ അസമിന്‍റെ പിന്‍ഗാമിയായി പാകിസ്ഥാന്‍ ടി20 ടീമിന്‍റെ നായകനാവേണ്ടിയിരുന്നത് ശരിക്കും റിസ്‌വാനാണ്. അബദ്ധത്തില്‍ ഷഹീന്‍ അഫ്രീദി പാകിസ്ഥാന്‍ നായകനാവുകയായിരുന്നുവെന്നും അഫ്രീദി പറഞ്ഞു.

Scroll to load tweet…

ഷഹീദ് അഫ്രീദിയുടെ മകള്‍ അന്‍ഷ അഫ്രീദിയെ ആണ് ഷഹീന്‍ അഫ്രീദി വിവാഹം ചെയ്തിരിക്കുന്നത്. ടി20 ക്യാപ്റ്റനെന്ന നിലയില്‍ ജനുവരി 12 മുതല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് ഷഹീന്‍ അഫ്രീദി അരങ്ങേറുക. അഞ്ച് മത്സരങ്ങളാണ് ടി0 പരമ്പരയിലുള്ളത്. ഏകദിന ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി ഷാന്‍ മസൂദിനെ ടെസ്റ്റ് ക്യാപ്റ്റനായും ഷഹീന്‍ അഫ്രീദിയെ ടി20 ക്യാപ്റ്റനായും തെരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിലും ഷഹീന്‍ അഫ്രീദിയായിരിക്കും പാകിസ്ഥാനെ നയിക്കുക. അടുത്ത വര്‍ഷം നവംബറില്‍ മാത്രമാണ് ഇനി ഏകദിനങ്ങള്‍ കളിക്കുന്നുള്ളു എന്നതിനാല്‍ ഏകദിന ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല.

ജഡേജ തിരിച്ചെത്തും, ഇന്ത്യൻ ടീമില്‍ രണ്ട് മാറ്റം ഉറപ്പ്; കേപ്ടൗണ്‍ ടെസ്റ്റിനുള്ള സാധ്യതാ ഇലവന്‍