എന്‍റെ വ്യക്തിത്വം മാറ്റേണ്ട കാര്യം എനിക്കില്ല. ഞാൻ മുൻപ് എങ്ങനെയോ അങ്ങനെ തന്നെയായിരിക്കും തുടരുക. മറ്റാരാകാനോ, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും നിഴലിന് കീഴിൽ ഒതുങ്ങാനോ ഞാൻ ശ്രമിക്കില്ല.

മുംബൈ: സൂര്യകുമാർ യാദവിന് പകരം ഇന്ത്യൻ ടി20 ടീമിന്‍റെ പുതിയ നായകനായി ചുമതലയേറ്റതിന് പിന്നാലെ നിലപാടുകള്‍ തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ. സമ്മർദ്ദങ്ങളെ ഭയപ്പെടുന്ന ആളല്ല താനെന്നും പുതിയ നായകസ്ഥാനം തന്‍റെ വ്യക്തിത്വത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും ശ്രേയസ് വ്യക്തമാക്കി. മുംബൈയിൽ നടന്ന 'പ്ലേ ടൈം 2026' എന്ന ചടങ്ങിലാണ് ശ്രേയസ് മനസ്സ് തുറന്നത്. സൗരവ് ഗാംഗുലി, എ ബി ഡിവില്ലിയേഴ്സ്, ഷെയ്ൻ വാട്സൺ തുടങ്ങിയ ഇതിഹാസ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് സൂര്യകുമാറിനെ മാറ്റി ശ്രേയസിനെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനാക്കിയുള്ള പ്രഖ്യാപനം ബിസിസിഐ നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുംബൈയിലെ കഠിനമായ ക്രിക്കറ്റ് സാഹചര്യങ്ങളിൽ വളർന്ന തനിക്ക് വെല്ലുവിളികൾ പുതിയതല്ലെന്ന് ശ്രേയസ് ഓർമ്മിപ്പിച്ചു. എന്‍റെ വ്യക്തിത്വം മാറ്റേണ്ട കാര്യം എനിക്കില്ല. ഞാൻ മുൻപ് എങ്ങനെയോ അങ്ങനെ തന്നെയായിരിക്കും തുടരുക. മറ്റാരാളാകാനോ, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും നിഴലിന് കീഴിൽ ഒതുങ്ങാനോ ഞാൻ ശ്രമിക്കില്ല. കടുത്ത മത്സരമുള്ള മുംബൈയിൽ വളർന്നതുകൊണ്ട് തന്നെ ചെറുപ്പം മുതലേ വെല്ലുവിളികൾ എനിക്കിഷ്ടമാണ്. തെരുവിലെ ഓരോ കുട്ടിയും മുംബൈയെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന നാടാണിതെന്നും ശ്രേയസ് പറഞ്ഞു. തോൽവികളിൽ നിന്ന് പഠിക്കുന്നതിനേക്കാൾ ജയിക്കുന്നതിനെക്കുറിച്ച് മാത്രമാണ് എന്‍റെ ചിന്ത. നായകസ്ഥാനം ഒരു വലിയ ഉത്തരവാദിത്തവും ഒപ്പം മികച്ചൊരു വെല്ലുവിളിയുമാണെന്നും ശ്രേയസ് പറ‍ഞ്ഞു.

ആരുടെയും നിഴലില്‍ ഒതുങ്ങില്ലെന്ന ശ്രേയസിന്‍റെ വാക്കുകള്‍ ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെ ലക്ഷ്യം വെച്ചാണോ എന്ന ചർച്ചകൾ ക്രിക്കറ്റ് വൃത്തങ്ങളിൽ സജീവമാണ്. 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടം നേടുമ്പോൾ ശ്രേയസ് ആയിരുന്നു ക്യാപ്റ്റൻ, ഗംഭീർ ആയിരുന്നു ടീമിന്‍റെ മെന്‍റർ. എന്നാൽ കിരീടനേട്ടത്തിന്റെ മുഴുവൻ ക്രെഡിറ്റും ഗംഭീറിന് ലഭിച്ചപ്പോൾ ക്യാപ്റ്റനായ ശ്രേയസ് പൂർണ്ണമായി അവഗണിക്കപ്പെട്ടിരുന്നു. കിരീടം നേടിക്കൊടുത്ത നായകനായിട്ടും അടുത്ത സീസണില്‍ കെ.കെ.ആർ വിട്ട ശ്രേയസ് പഞ്ചാബ് കിങ്സിന്‍റെ ക്യാപ്റ്റനാവുകയും ടീമിനെ ഫൈനൽ വരെ എത്തിച്ച് തന്‍റെ നായകമികവ് തെളിയിക്കുകയും ചെയ്തിരുന്നു. ഈ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ അദ്ദേഹത്തെ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.

ഈ മാസം നടക്കുന്ന അയർലൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയോടെയാണ് ക്യാപ്റ്റനായുള്ള ശ്രേയസിന്റെ ആദ്യ പരീക്ഷണം. തുടർന്ന് ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയും ഏഷ്യൻ ഗെയിംസും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക