ടീം അംഗങ്ങളുടെ പട്ടിക സമര്‍പ്പിച്ചശേഷം ഏതെങ്കിലും താരത്തിന് പരിക്കേല്‍ക്കുകയോ കളിക്കാന്‍ കഴിയാത്ത സാഹചര്യം വരികയോ ചെയ്താല്‍ ഐസിസി അനുമതിയോടെ മാത്രമെ പകരം കളിക്കാരനെ പ്രഖ്യാപിക്കാനാവു.

ദുബായ്: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ച് ഐസിസി. സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ ടീം അംഗങ്ങളുടെ പട്ടിക സമര്‍പ്പിക്കണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്.

ടീം അംഗങ്ങളുടെ പട്ടിക സമര്‍പ്പിച്ചശേഷം ഏതെങ്കിലും താരത്തിന് പരിക്കേല്‍ക്കുകയോ കളിക്കാന്‍ കഴിയാത്ത സാഹചര്യം വരികയോ ചെയ്താല്‍ ഐസിസി അനുമതിയോടെ മാത്രമെ പകരം കളിക്കാരനെ പ്രഖ്യാപിക്കാനാവു. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ഓഗസ്റ്റ് 31 മുതല്‍ ഏഷ്യാ കപ്പ് തുടങ്ങുമെന്നതിനാല്‍ ഏഷ്യാ കപ്പ് ടീമിലുള്‍പ്പെടുന്ന താരങ്ങളെല്ലാം ലോകകപ്പ് ടീമിലും ഇടം നേടാന്‍ സാധ്യതയുണ്ട്.

Scroll to load tweet…

ഏഷ്യാ കപ്പിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഈ പരമ്പരയില്‍ തിളങ്ങിയാല്‍ മലയാളി താരം സഞ്ജു സാംസണും ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള അവസരമുണ്ട്. പേസര്‍ ജസ്പ്രീത് ബുമ്ര, ബാറ്റര്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കും സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് കായികക്ഷമത തെളിയിച്ച് തിരിച്ചെത്തിയാല്‍ മാത്രമെ ലോകകപ്പ് ടീമില്‍ ഇടം നേടാനാവു.

ഇരട്ട സെഞ്ചുറിയുമായി ഒറ്റക്ക് പൊരുതി സൗദ് ഷക്കീല്‍, ശ്രീലങ്കക്കെതിരെ പാക്കിസ്ഥാന് മികച്ച ലീഡ്

ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബുമ്ര ബൗളിംഗ് പരിശീലനം തുടങ്ങിയിട്ടുണ്ട്. എഴ് എട്ടോവറുകള്‍ തുടര്‍ച്ചയായി എറിയാന്‍ ഇപ്പോള്‍ ബുമ്രക്ക് കഴിയുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ട20 പരമ്പരക്ക് പിന്നാലെ ഇന്ത്യന്‍ ടീം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ കളിക്കും. മൂന്ന് മത്സരങ്ങളാകും പരമ്പരയിലുണ്ടാകുക. ഈ പരമ്പരയില്‍ ബുമ്രയും രാഹുലും ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് കരുതുന്നത്. അയര്‍ലന്‍ഡിനെതിരെ കളിച്ച് കായികക്ഷമത തെളിയിച്ചാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇരുവരും ഉള്‍പ്പെടും. രാഹുല്‍ ബാറ്റിംഗ് പരിശീലനം തുടങ്ങിയെങ്കിലും ശ്രേയസിന്‍റെ കാര്യത്തില്‍ ഇന്ത്യക്കിപ്പോഴും ആശങ്കയുണ്ട്.