റാങ്കിംഗ് പ്രഖ്യാപിക്കുമ്പോള്‍ അതിന്‍റെ കൂടെ എത്രദിവസം ഒന്നാം റാങ്കില്‍ തുടര്‍ന്നു എന്നു കൂടി ഐസിസി വ്യക്തമാക്കാറുണ്ട്.
ദുബായ്: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ രോഹിത് ശര്‍മയെ പിന്തള്ളി വിരാട് കോലി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതിന് പിന്നാലെ റാങ്കിംഗ് പ്രഖ്യാപിച്ചപ്പോള്‍ പറ്റിയ പിഴവ് തിരുത്തി ഐസിസി. റാങ്കിംഗ് പ്രഖ്യാപിക്കുമ്പോള്‍ അതിന്‍റെ കൂടെ എത്രദിവസം ഒന്നാം റാങ്കില്‍ തുടര്‍ന്നു എന്നു കൂടി ഐസിസി വ്യക്തമാക്കാറുണ്ട്. വിരാട് കോലിയെ ഒന്നാം സ്ഥാനക്കാരനായി പ്രഖ്യാപിച്ചപ്പോള്‍ 847 ദിവസം ഒന്നാം സ്ഥാനത്ത് തുടര്‍ന്നു എന്നായിരുന്നു ഐസിസി വ്യക്തമാക്കിയിരുന്നത്. ഇതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോലി 1547 ദിവസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ആരാധകര്‍ ഈ പിഴവ് ചൂണ്ടിക്കാട്ടിയതോടെയാണ് ഐസിസി തെറ്റ് തിരുത്തിയത്. ഇതോടെ ഐസിസി ഏകദിന റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോര്‍ഡും കോലി സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കില്‍ തുടര്‍ന്ന ബാറ്റര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ കോലി. വിവിയൻ റിച്ചാര്‍ഡ്സ്(2306 ദിവസം), ബ്രയാന്‍ ലാറ(2079 ദിവസം) എന്നിവരാണ് കോലിക്ക് മുന്നിലുള്ളവര്‍.
2013ലാണ് വിരാട് കോലി ആദ്യമായി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അതിനുശേഷം 10 തവണ കൂടി പലവട്ടമായി കോലി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമീപകാലത്ത് മോശം ഫോമിലായിരുന്ന കോലി ഇതിന് മുമ്പ് 2021ലായിരുന്നു ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ പൂജ്യത്തിന് പുറത്തായ വിരാട് കോലി മൂന്നാം ഏകദിനത്തില്‍ പുറത്താകാതെ 74 റണ്‍സും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ സെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും നേടിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 93 റണ്‍സെടുത്തതോടെയാണ് കോലി ഏകദിന റാങ്കിംഗില്‍ രോഹിത് ശര്‍മയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച 37കാരനായ കോലി ഏകദിനങ്ങളില്‍ മാത്രമാണ് നിലവില്‍ ഇന്ത്യക്കായി കളിക്കുന്നത്.


