ടി20 ലോകകപ്പ്: ലോകകപ്പില്‍ മാത്രമല്ല, മറ്റൊരു കണക്കിലും പാകിസ്ഥാനേക്കാള്‍ ഇന്ത്യ ബഹുകേമം
കഴിഞ്ഞ 10 വര്‍ഷത്തെ അന്താരാഷ്‌ട്ര ടി20 ചരിത്രമെടുത്താലും പാകിസ്ഥാന് മേല്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്
ദുബായ്: ടി20 ലോകകപ്പിലെ(ICC T20 World Cup 2021) ഇന്ത്യ-പാക്(IND v PAK) ആവേശപ്പോരിന് വെറും രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ പോരാട്ടങ്ങളുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സരം കണക്കുകളുടെ കളി കൂടിയാണ്. ലോകകപ്പ് ചരിത്രം മാത്രമല്ല, കഴിഞ്ഞ 10 വര്‍ഷക്കാലയളവിലെ ടി20 ക്രിക്കറ്റിന്‍റെ ചരിത്രവും ഇന്ത്യന്‍ ടീമിന് അനുകൂലമാണ്.
ടി20 ലോകകപ്പ്: കോലിപ്പട അപകടകാരികള്‍; ജേസൺ റോയ് ഏഷ്യാനെറ്റ് ന്യൂസിനോട്
ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ പൂര്‍ണ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ഐസിസി ടൂര്‍ണമെന്‍റുകളില്‍ മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് ഇന്ത്യയോട് ജയിക്കാനായത്. മൂന്ന് മത്സരങ്ങളും ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു. 2017ലെ ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചതാണ് ഒടുവിലത്തേത്.
കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രം ആര്‍ക്കൊപ്പം...
കഴിഞ്ഞ 10 വര്‍ഷത്തെ അന്താരാഷ്‌ട്ര ടി20 ചരിത്രമെടുത്താലും പാകിസ്ഥാന് മേല്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. 129 മത്സരങ്ങള്‍ കളിച്ച പാകിസ്ഥാന്‍ 59.7 വിജയശരാശരിയില്‍ 77 കളികളിലാണ് ജയം രുചിച്ചത്. 45 മത്സരങ്ങള്‍ തോറ്റപ്പോള്‍ രണ്ടെണ്ണം സമനിലയിലും അഞ്ചെണ്ണം ഫലമില്ലാതെയും അവസാനിച്ചു. ഇതേ കാലയളവില്‍ ടീം ഇന്ത്യയുടെ വിജയശരാശരി 63.5 ആണ്. ഇന്ത്യ 115 കളികളില്‍ 73 ജയവും രണ്ട് സമനിലയും നേടിയപ്പോള്‍ 37 മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. മൂന്ന് കളികളില്‍ ഫലമറിഞ്ഞില്ല.
ടി20 ലോകകപ്പ്: കെയ്‌ന്‍ വില്യംസണിന് പരിക്ക്; തലപുകഞ്ഞ് ന്യൂസിലന്‍ഡ്
ഞായറാഴ്ച്ച(ഒക്‌ടോബര്‍ 24) ദുബായിലാണ് ടി20 ലോകകപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍പോരാട്ടം. ക്രിക്കറ്റ് പിച്ചില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത് രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് എന്ന പ്രത്യേകതയുണ്ട്. ഇംഗ്ലണ്ടില്‍ 2019ല്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇരു ടീമും ഇതുവരെ മുഖാമുഖം വന്നിട്ടില്ല.
ഇന്ത്യന്‍ സ്‌ക്വാഡ്
വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.