ഇതാദ്യമായാണ് ലാബുഷെയ്ന്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി(103) നേടിയ ലാബുഷെയ്ന്‍ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി(53) നേടിയിരുന്നു.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍(ICC Test Rankings) ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി. ഓസട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലാബുഷെയ്നാണ്(Marnus Labuschagne) ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ(Joe Root) പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇതാദ്യമായാണ് ലാബുഷെയ്ന്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി(103) നേടിയ ലാബുഷെയ്ന്‍ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി(53) നേടിയിരുന്നു. ഇതാണ് 912 റേറ്റിംഗ് പോയന്‍റുമായി ജോ റൂട്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്താന്‍ ലാബുഷെയ്നെ സഹായിച്ചത്.

ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പന്തില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. ഓസീസ് വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്(Steve Smith) മൂന്നാം സ്ഥാനത്തും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍(Kane Williamson) നാലാം സ്ഥാനത്തും തുടരുമ്പോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma) അഞ്ചാം സ്ഥാനത്തുണ്ട്. അതേസമയം, ആറാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli) ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്തായപ്പോള്‍ ഡേവിഡ് വാര്‍ണര്‍ ആറാം സ്ഥാനത്തേക്ക് കയറി. ദിമുത് കരുണരത്നെ, ബാബര്‍ അസം, ട്രാവിസ് ഹെഡ് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ബാറ്റര്‍മാര്‍. മായങ്ക് അഗര്‍വാള്‍(12), റിഷഭ് പന്ത്(14), ചേതേശ്വര്‍ പൂജാര(17) എന്നിവരാണ് ആദ്യ 20ലുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍.

Scroll to load tweet…

ബൗളിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കളിച്ചില്ലെങ്കിലും 903 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 883 റേറ്റിംഗ് പോയന്‍റുള്ള ഇന്ത്യയുടെ ആര്‍ അശ്വിനാണ് രണ്ടാമത്. അശ്വിന്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബൗളര്‍. പാക്കിസ്ഥാന്‍റെ ഷഹീന്‍ അഫ്രീദി നാലാമതും ന്യൂസിലന്‍ഡിന്‍റെ ടിം സൗത്തി നാലാം സ്ഥാനത്തുമുണ്ട്. ജോഷ് ഹേസല്‍വുഡാണ് അഞ്ചാം സ്ഥാനത്ത്. ജസ്പ്രീത് ബുമ്ര(12), മുഹമ്മദ് ഷമി(19), രവീന്ദ്ര ജഡേജ(20) എന്നിവരാണ് ആദ്യ 20ല്‍ ഇടം നേടിയ ഇന്ത്യന്‍ ബൗളര്‍മാര്‍.

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗിലും അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്ത്. അശ്വിന്‍ രണ്ടാമതും രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുമാണ്.