ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മിന്നും ഫോമിലുള്ള കൗമാരതാരം വൈഭവ് സൂര്യവന്‍ഷി നാലു പന്തില്‍ ഒരു റണ്ണെടുത്ത് പുറത്തായി.

ബുലവായോ: അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ്. 47 റണ്‍സോടെ അഭിഗ്യാന്‍ കുണ്ഡുവും രണ്ട് റണ്‍സുമായി ഹര്‍വന്‍ഷ് പംഗാലിയയും ക്രീസില്‍.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മിന്നും ഫോമിലുള്ള കൗമാരതാരം വൈഭവ് സൂര്യവന്‍ഷി നാലു പന്തില്‍ ഒരു റണ്ണെടുത്ത് പുറത്തായി. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച ഫോമിലായിരുന്ന വൈഭവിന്‍റെ തുടക്കത്തിലെ മടക്കം ഇന്ത്യയെ ഞെട്ടിച്ചു. 171(95), 50(26), 190(84), 68(24), 108*(61), 46(25) & 127(74), 96(50) എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മത്സരങ്ങളിലെ വൈഭവിന്‍റെ പ്രകടനം. ലോകകപ്പ് സന്നാഹത്തില്‍ കഴിഞ്ഞ മത്സരത്തില്‍ 50 പന്തില്‍ 96 റണ്‍സടിച്ച് തിളങ്ങിയ വൈഭവിന് പക്ഷെ ഇംഗ്ലണ്ടിനെതിരെ ആ മികവ് ആവര്‍ത്തിക്കാനായില്ല.

സെബാസ്റ്റ്യൻ മോര്‍ഗന്‍റെ പന്തില്‍ തോമസ് റ്യൂവിന് ക്യാച്ച് നല്‍കി വൈഭവ് മടങ്ങി. ഒരറ്റത്ത് ക്യാപ്റ്റൻ ആയുഷ് മാത്രെ(40 പന്തില്‍ 49) തകര്‍ത്തടിച്ചെങ്കിലും വേദാന്ത് ത്രിവേദിയും(14), വിഹാന്‍ മല്‍ഹോത്രയും(10) പിന്നാലെ ആയുഷ് മാത്രെയും മടങ്ങിയതോടെ 79-4ലേക്ക് വീണ ഇന്ത്യയയെ അഭിഗ്യാന്‍ കുണ്ഡുവും ആര്‍ എസ് അംബ്രീഷും ചേര്‍ന്നുള്ള 97 റണ്‍സ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇംഗ്ലണ്ടിനായി സെബാസ്റ്റ്യൻ മോര്‍ഗനും ജെയിംസ് മിന്‍റോയം രണ്ട് വിക്കറ്റ് വീതമെടുത്തു.

ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം സ്കോട്‌ലന്‍ഡിനെതിരെ ആയിരുന്നു. ഇന്ത്യൻ ബാറ്റിംഗിനുശേഷം മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 121 റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക