കഴി‍ഞ്ഞ ഐപിഎല്ലില്‍ തിളങ്ങാതിരുന്ന റിങ്കു സിംഗും ശിവം ദുബെയും ഹര്‍ഷിത് റാണയുമെല്ലാം ഏഷ്യാ കപ്പ് ടീമിലെത്തിയവരില്‍പെടുന്നു.

മുംബൈ: കാത്തിരിപ്പിനൊടുവില്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്ലില്‍ മിന്നിയ പലരും ടീമിലെത്തിയില്ല. ശ്രേയസ് അയ്യരും യശസ്വി ജയ്സ്വാളുമെല്ലാം ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടവരില്‍ പെടുന്നു. എന്നാല്‍ കഴി‍ഞ്ഞ ഐപിഎല്ലില്‍ തിളങ്ങാതിരുന്ന റിങ്കു സിംഗും ശിവം ദുബെയും ഹര്‍ഷിത് റാണയുമെല്ലാം ഏഷ്യാ കപ്പ് ടീമിലെത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്താല്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

ഓപ്പണറായി സായ് സുദര്‍ശന്‍

അഭിഷേക് സ്ഥാനം നിലനിര്‍ത്തും

കഴിഞ്ഞ ഐപിഎല്ലില്‍ പതിവുഫോമിലേക്ക് ഉയര്‍ന്നില്ലെങ്കിലും 439 റണ്‍സ് അടിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത അഭിഷേക് ശര്‍മ ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനം നിലനിര്‍ത്തും. 193.39 എന്ന അസൂയപ്പെടുത്തുന്ന സ്ട്രൈക്ക് റേറ്റാണ് അഭിഷേകിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

മൂന്നാമനായി ഗില്‍

ഇന്നലെ പ്രഖ്യാപിച്ച ഏഷ്യാ കപ്പ് ടീമില്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായി ഇടം നേടിയ ശുഭ്മാന്‍ ഗില്ലും ഐപിഎല്‍ പ്രകടനം കണക്കിലെടുത്താല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ അര്‍ഹനാണ്. 156 സ്ട്രൈക്ക് റേറ്റില്‍ 650 റണ്‍സാണ് ഗില്‍ കഴിഞ്ഞ ഐപിഎല്ലില്‍ അടിച്ചെടുത്തത്.

സൂര്യകുമാര്‍ യാദവ് തന്നെ ക്യാപ്റ്റൻ

കഴിഞ്ഞ ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ സായ് സുദര്‍ശന് തൊട്ടുപിന്നില്‍ രണ്ടാമനായ സൂര്യകുമാര്‍ യാദവ്167.91 സ്ട്രൈക്ക് റേറ്റില്‍ 717 റൺസാണ് അടിച്ചുകൂട്ടിയത്. ക്യാപ്റ്റനായും മധ്യനിരയിലും തുടരാന്‍ സൂര്യ എന്തുകൊണ്ടും അര്‍ഹനാണെന്ന് ഐപിഎല്ലിലെ പ്രകടനം തന്നെ തെളിവ്.

നെടുന്തൂണാവാന്‍ ശ്രേയസ് അയ്യര്‍

കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം വെച്ചായിരുന്നെങ്കില്‍ ഏഷ്യാ കപ്പ് ടീമിലെത്താന്‍ ശ്രേസയിനോളം അര്‍ഹതയുള്ള മറ്റൊരു താരമില്ല. ക്യാപ്റ്റനായി പഞ്ചാബിനെ ഫൈനലിലെത്തിച്ച ശ്രേയസ് 175.07 സ്ട്രൈക്ക് റേറ്റില്‍ 604 റണ്‍സാണ് അടിച്ചെടുത്തത്.

ഫിനിഷറാവാന്‍ വധേര

കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും ഫിനിഷറെന്ന നിലയില്‍ മികവ് കാട്ടിയ താരമാണ് പഞ്ചാബിന്‍റെ നെഹാല്‍ വധേര. 16 മത്സരങ്ങളില്‍ 145.84 സ്ട്രൈക്ക് റേറ്റില്‍ 369 റണ്‍സാണ് വധേര പഞ്ചാബിനായി നേടിയത്.

ഓള്‍ റൗണ്ടർ ഹാര്‍ദ്ദിക് തന്നെ 

കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈയെ നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് വെല്ലുവിളിയില്ല. 163 സ്ട്രൈക്ക് റേറ്റില്‍ 224 റണ്‍സും 14 വിക്കറ്റുമായി തിളങ്ങിയ ഹാര്‍ദ്ദിക് ഏഷ്യാ കപ്പ് ടീമിലെയും ഇന്ത്യയുടെ നമ്പര്‍ വണ്‍ ഓള്‍ റൗണ്ടറാകും.

സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേല്‍ 

ഐപിഎല്‍ പ്രകടനം നോക്കിയാല്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് അക്സറിനും പകരക്കാരനില്ല. 157.48 സ്ട്രൈക്ക് റേറ്റില്‍ 263 റണ്‍സടിച്ച അക്സറിന് പക്ഷെ വിക്കറ്റ് കോളത്തില്‍ കാര്യമായ നേട്ടമില്ല. അഞ്ച് വിക്കറ്റ് മാത്രമാണ് അക്സര്‍ വീഴ്ത്തിയത്.

വിക്കറ്റ് കീപ്പറായി രാഹുല്‍

ഓപ്പണറായും മധ്യനിരയിലും ഫിനിഷറായുമെല്ലാം കളിപ്പിക്കാവുന്ന കെ എല്‍ രാഹുലിനെ ഐപിഎല്‍ പ്രകടനം മാത്രം നോക്കിയാല്‍ വിക്കറ്റ് കീപ്പറായി ജിതേഷിനും സഞ്ജുവിനും പകരം ഏഷ്യാ കപ്പ് ടീമിലെടുക്കേണ്ടിവരും. 149.72 സ്ട്രൈക്ക് റേറ്റില്‍ 539 റണ്‍സാണ് രാഹുല്‍ ഡല്‍ഹി കുപ്പായത്തില്‍ കഴിഞ്ഞ സീസണില്‍ നേടിയത്.

രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തും സ‍ഞ്ജുവിനെ പിന്തള്ളി ജിതേഷ് ടീമിലെത്തും. കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജിതേഷ് 176.35 സ്ട്രൈക്ക് റേറ്റില്‍ 261 റണ്‍സാണ് നേടിയത്. ഫൈനലില്‍ അടക്കം ജിതേഷിന്‍റെ പ്രകടനം നിര്‍ണായകമാകുകയും ചെയ്തിരുന്നു.

ബുമ്രക്ക് പകരക്കാരനില്ല

പേസറായി ഏഷ്യാ കപ്പ് ടീമിലെത്തിയ ബുമ്രക്ക് പകരം വെക്കാവുന്ന മറ്റൊരു താരമില്ല. ഐപിഎല്ലില്‍ മുംബൈക്കായി 18 വിക്കറ്റ് വീഴ്ത്തി തിളങ്ങിയ ബുമ്രയുടെ ഇത്തോണമി 6.67 മാത്രമാണ്.

പ്രസിദ്ധ് ടീമിലെത്തും

കഴിഞ്ഞ ഐപിഎല്ലിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായ പ്രസിദ്ധ് കൃഷ്ണ ഏഷ്യാ കപ്പ് ടീമിലെത്താതിരുന്നത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. 8.27 ഇക്കോണമിയില്‍ 25 വിക്കറ്റുകളാണ് പ്രസിദ്ധ് കഴിഞ്ഞ സീസണില്‍ ഗുജറാത്തിനായി എറിഞ്ഞിട്ടത്.

അര്‍ഷ്ദീപും അര്‍ഹന്‍

കഴിഞ്ഞ ഐപിഎല്ലില്‍ പ‍ഞ്ചാബ് ഫൈനലിലെത്തുന്നതില്‍ ശ്രേയിസനെപ്പോലെ നിര്‍ണായക പങ്കുവഹിച്ച താരമാണ് അര്‍ഷ്ദീപ് സിംഗ്. 8.88 ഇക്കോണമിയില്‍ 21 വിക്കറ്റുകളാണ് ഏഷ്യാ കപ്പ് ടീമിലുള്ള അര്‍ഷ്ദീപ് എറിഞ്ഞിട്ടത്. വിക്കറ്റ് വേട്ടയില്‍ ഇന്ത്യൻ പേസര്‍മാരില്‍ പ്രസിദ്ധിന് പിന്നില്‍ രണ്ടാമതായിരുന്നു അര്‍ഷ്ദീപ്.

വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍

സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവര്‍ത്തിയും ഏഷ്യാ കപ്പ് ടീമിലെത്താന്‍ അര്‍ഹനാണ്. 7.66 ഇക്കോണമിയില്‍ 17 വിക്കറ്റുകളാണ് വരുണ്‍ കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി എറിഞ്ഞിട്ടത്.

കറക്കിയിടാന്‍ കുല്‍ദീപും 

ടീമിലെ രണ്ടാമത്തെ സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുല്ദീപ് യാദവും ഏഷ്യാ കപ്പ് ടീമിലെത്താന്‍ അര്‍ഹനാണ്. ഡല്‍ഹി കുപ്പായത്തില്‍ 7.07 ഇക്കോണമിയില്‍ 15 വിക്കറ്റുകളാണ് കുല്‍ദീപ് കഴിഞ്ഞ ഐപിഎല്ലില്‍ എറിഞ്ഞിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക