പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സര്‍ഫറാസ് ചെയ്തത് വലിയ തെറ്റാണെന്ന് ഹര്‍ഭജന്‍.
ചണ്ഡീഗഡ്: ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയത് യുവതാരം സര്‍ഫറാസ് ഖാനാണെന്ന് കോച്ച് ഗൗതം ഗംഭീർ ആരോപിച്ചുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം നടത്തിയ ബിസിസിഐ അവലോകന യോഗത്തിലാണ് ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയത് സര്‍ഫറാസ് ഖാനാണെന്ന് ഗഭീര്‍ ആരോപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സര്‍ഫറാസ് ചെയ്തത് വലിയ തെറ്റാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയും അതിനുശേഷവും പുതിയ പുതിയ കഥകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെക്കുറിച്ച് പുറത്തുവരുന്നത്. ഗ്രെഗ് ചാപ്പൽ പരിശീലകനായിരുന്ന കാലമാണ് എനിക്കിപ്പോള്‍ ഓര്‍മവരുന്നത്. ഗ്രൗണ്ടില്‍ ജയവും തോല്‍വിയുമെല്ലാം ഉണ്ടാകും. പക്ഷെ അതിനെക്കുറിച്ചുള്ള ചര്‍ച്ചകളൊക്കെ ഡ്രസ്സിംഗ് റൂമിന് പുറത്തുപോകരുത്. സര്‍ഫറാസ് ആണ് രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് ഗംഭീര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം അവനുമായി ഇരുന്ന് സംസാരിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. യുവതാരമെന്ന നിലയില്‍ അവനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം. കാരണം അവന്‍ ഭാവിയിലും ഇന്ത്യക്കായി കളിക്കേണ്ടവനാണ്.
അഭിഷേക് നായരുടെ സ്ഥാനം തുലാസില്‍, ഇന്ത്യൻ ടീമിന് പുതിയ ബാറ്റിംഗ് കോച്ചിനെ പ്രഖ്യാപിച്ച് ബിസിസിഐ
ജൂനിയര്‍ താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കേണ്ടത് സീനിയര്‍ താരങ്ങളുടെ കടമയാണ്. എന്നാല്‍ സര്‍ഫറാസ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. അവന്‍റെ കൂടെ ഇരുന്ന് സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി കൊടുക്കുകയാണ് വേണ്ടത്. കാരണം ഡ്രസ്സിംഗ് റൂമില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തേക്ക് പോകുന്നത് ശരിയല്ല. കളിക്കാരും കോച്ചും തമ്മില്‍ യോജിപ്പ് ഉണ്ടാകേണ്ടതുണ്ട്. 2005-2006ല്‍ ഗ്രെഗ് ചാപ്പലിന്‍റെ കാലത്തും ഇതു തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റില്‍ സംഭവിച്ചതെന്നും ഹര്‍ഭജന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
മെല്‍ബണ്‍ ടെസ്റ്റിലെ കനത്ത തോല്‍വിക്ക് ശേഷം ഗൗതം ഗംഭീര്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങളില്‍ വരാന്‍ കാരണം സര്‍ഫറാസ് ഖാന്‍ ആണെന്നാണ് ഗംഭീര്‍ ബിസിസിഐ അവലോകന യോഗത്തില്‍ അരോപിച്ചത്. സര്‍ഫറാസിന്‍റെ നടപടി ഗംഭീറിനെ ചൊടിപ്പിച്ചുവെന്നും ഇത് സര്‍ഫറാസിന്‍റെ കരിയറിന് തന്നെ പ്രതികൂലമാകാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഗംഭീര്‍ പരിശീലകനായി ഇരിക്കുന്നിടത്തോളം കാലം സര്‍ഫറാസ് ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
