ടീമിലെ ചില താരങ്ങള്‍ കളിച്ചിടത്തോളം മതി. അവര്‍ വലിയ താരങ്ങളായി. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ബൗളര്‍മാരെല്ലാവരും ചേര്‍ന്ന് വീഴ്ത്തിയത് 60 വിക്കറ്റാണ്. അതും 60.60 ശരാശരിയില്‍. ഞെട്ടിക്കുന്ന കണക്കുകളാണിതെന്ന് അക്രം.
കറാച്ചി: ചാമ്പ്യൻസ് ട്രോഫി സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍ താരങ്ങളില്‍ നിന്നുയരുന്നത്. 29 വര്‍ഷത്തിനുശേഷം ആദ്യമായി ആതിഥേയരാവുന്ന ഐസിസി ടൂര്‍ണമെന്‍റില്‍ സെമി പോലും എത്താതെ ആദ്യ രണ്ട് കളികളിലും ദയനീയ തോല്‍വി വഴങ്ങി പുറത്തായതാണ് മുന്‍പാക് താരങ്ങളെ ചൊടിപ്പിച്ചത്.
പാക് ടീമിന്‍റെ മോശം പ്രകടനത്തിനെതിരെ മുന്‍ നായകന്‍ വസീം അക്രം ആണ് ഏറ്റവും ഒടുവിലായി രംഗത്തെത്തിയത്. കളിച്ചിടത്തോളം മതിയെന്നും ഇനി കടുത്ത നടപടിയുടെ സമയമാണെന്നും അക്രം പറഞ്ഞു. നിര്‍ഭയരായി കളിക്കുന്ന താരങ്ങളെയാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാകിസ്ഥാന് ആവശ്യം. അതിനുവേണ്ടി നിലവിലെ ടീമില്‍ നിന്ന് അഞ്ചോ ആറോ പേരെ മാറ്റേണ്ടിവന്നാലും അത് ചെയ്യണം. അടുത്ത ആറ് മാസം കൊണ്ട് അത് പൂര്‍ത്തിയാക്കണം. അതുവരെ പുതുതായി ടീമിലെടുക്കുന്ന താരങ്ങളെ പിന്തുണക്കണം. 2026ലെ ടി20 ലോകകപ്പ് മുന്നിൽ കണ്ട് ടീമിനെ കെട്ടിപ്പടുക്കുകയാണ് ഇനി വേണ്ടതെന്നും സ്പോര്‍ട്സ് സെന്‍ട്രലിന് നല്‍കിയ അഭിമുഖത്തില്‍ അക്രം പറഞ്ഞു.
ടീമിലെ ചില താരങ്ങള്‍ കളിച്ചിടത്തോളം മതി. അവര്‍ വലിയ താരങ്ങളായി. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ബൗളര്‍മാരെല്ലാവരും ചേര്‍ന്ന് വീഴ്ത്തിയത് 60 വിക്കറ്റാണ്. അതും 60.60 ശരാശരിയില്‍. ഞെട്ടിക്കുന്ന കണക്കുകളാണിത്. ഒമാനും അമേരിക്കയും അടക്കമുള്ള ടീമുകളുടെ കണക്കെടുത്താല്‍ പോലും 14 ടീമുകളില്‍ രണ്ടാമത്തെ മോശം ബൗളിംഗ് ശരാശരിയാണ് പാക് ബൗളര്‍മാരുടേത്.
ചാമ്പ്യന്‍ ട്രോഫിക്ക് ശേഷം പിസിബി ചെയര്‍മാന്‍ ക്യാപ്റ്റന്‍റെയും കോച്ചിന്‍റെയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍റെയുമെല്ലാം യോഗം വിളിക്കണം. അവരോട് ചോദിക്കണം, എന്ത് സെലക്ഷനാണ് നിങ്ങള്‍ നടത്തിയതെന്ന്. കുഷ്ദില്‍ ഷായെയും ആഗ സല്‍മാനെയും പോലെയുള്ള ബൗളര്‍മാരെക്കൊണ്ട് വിരാട് കോലിയുടെ വിക്കറ്റ് എടുക്കാമെന്നാണോ നിങ്ങൾ കരുതിയത് എന്ന് അവരോട് ചോദിക്കണം. സത്യം വിളിച്ചു പറയേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും അക്രം പറഞ്ഞു. പാകിസ്ഥാന്‍റെ തോല്‍വിയില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാനും ഉത്തരവാദിത്തമുണ്ട്.
ചാമ്പ്യൻസ് ട്രോഫി: സെമി ഉറപ്പിക്കാന്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങും
ചാമ്പ്യൻസ് ട്രോഫിക്ക് തൊട്ടു മുമ്പ് പോലും ടീമില്‍ എന്തെങ്കിലും മാറ്റം വരുത്തണോ എന്ന് ചോദിച്ചതാണ്. എന്നാല്‍ അവര്‍ പഴയ ടീം തന്നെ മതിയെന്ന് പറഞ്ഞു. ടീമിന് വേണ്ട മാച്ച് വിന്നര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത റിസ്‌വാനും തോല്‍വിയുടെ ഉത്തരവാദിത്തം ഉണ്ട്. ഇന്ത്യൻ ഇന്നിംഗ്സിലെ 15-18 ഓവര്‍ ആയപ്പോഴെ പാക് ആരാധകര്‍ ഗ്യാലറി വിട്ടു തുടങ്ങി. ഇത്തരമൊരു കാഴ്ച് പാക് ക്രിക്കറ്റിന്‍റെ ചരിത്രത്തിലില്ല. വലിയ നാണക്കേടാണിതെന്നും അക്രം പറഞ്ഞു.
