മത്സരവേദികള്‍ താരതമ്യേന സംഘര്‍ഷ സാധ്യത കുറഞ്ഞ ദക്ഷിണേന്ത്യയിലേക്ക് മാറ്റുകയോ ദക്ഷിണാഫ്രിക്ക പോലെ മറ്റൊരു രാജ്യത്തേക്ക് ടൂര്‍ണമെന്‍റ് മാറ്റുകയോ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്.

മുംബൈ: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ച് ഐപിഎല്ലില്‍ കളിക്കുന്ന വിദേശ താരങ്ങള്‍. ഐപിഎല്ലില്‍ ഇന്നലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്രം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഫ്ലെഡ് ലൈറ്റ് തകരാറിലായതിനാലാണ് മത്സരം ഉപേക്ഷിച്ചതെന്നാണ് ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണമെങ്കിലും അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതിനാലാണ് മത്സരം നിര്‍ത്തിവെക്കേണ്ടിവന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെയാണ് ചില വിദേശതാരങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ച് ബിസിസിഐയെ സമീപിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കടുത്ത തീരുമാനമെടുക്കും മുമ്പ് അല്‍പം കൂടി കാത്തിരിക്കണമെന്നാണ് ബിസിസിഐ ഇവരോട് അറിയിച്ചിട്ടുള്ളത്. സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക നിര്‍ദേശം ലഭിക്കും വരെ ടൂര്‍ണമെന്‍റുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പിടിഐയോട് പറഞ്ഞു.

മത്സരവേദികള്‍ താരതമ്യേന സംഘര്‍ഷ സാധ്യത കുറഞ്ഞ ദക്ഷിണേന്ത്യയിലേക്ക് മാറ്റുകയോ ദക്ഷിണാഫ്രിക്ക പോലെ മറ്റൊരു രാജ്യത്തേക്ക് ടൂര്‍ണമെന്‍റ് മാറ്റുകയോ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. സാഹചര്യങ്ങള്‍ മാറുന്നതിന് അനുസരിച്ച് മാത്രം അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടിലാണിപ്പോള്‍ ബിസിസിഐ.

പ്ലേ ഓഫിന് മുൻപ് ഇനി 12 മത്സരങ്ങളാണ് നടക്കാനുള്ളത്. ഐപിഎല്ലില്‍ ഇന്ന് നടക്കേണ്ട ലക്നൗ ആർസിബി മത്സരം യുപിയിലെ ഏക്ന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്.കനത്ത സുരക്ഷ ഒരുക്കി മത്സരം നടത്താനാണ് ബിസിസിഐ യോഗം ചേർന്ന് തീരുമാനിച്ചത്. എന്നാൽ കേന്ദ്ര സർക്കാരിന്‍റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ വ്യക്തമാക്കി. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കും ആക്രമണം നീണ്ടതോടെ പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങളും തടസപ്പെട്ടു. പിഎസ്എല്ലിൽ കളിക്കുന്ന ഇംഗ്ലീഷ് താരങ്ങൾ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ പി എസ് എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക