രണ്ട് പേരെയും താരതമ്യം ചെയ്‌താല്‍ ആര്‍ അശ്വിനാണ് മികച്ച സ്‌പിന്നര്‍ എന്നതാണ് ഒരു ഘടകം

ഓവല്‍: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകള്‍ ഓവലിലേക്ക് നീങ്ങുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്ക് എതിരായ ഫൈനലിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബുധനാഴ്‌ച കലാശപ്പോര് തുടങ്ങുമ്പോള്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനെ കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും. ഓവലിലെ പുല്ലുള്ള പിച്ചിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇന്ത്യന്‍ ഇലവനില്‍ എത്ര സ്‌പിന്നര്‍മാര്‍ കളിക്കും എന്നതാണ് ചോദ്യം. ഏക സ്‌പിന്നറിലേക്ക് ഇന്ത്യന്‍ ടീം ചുരുങ്ങിയാല്‍ ആര്‍ക്കാകും നറുക്ക് വീഴുക. രവീന്ദ്ര ജഡേജയെ തഴഞ്ഞ് രവിചന്ദ്രന്‍ അശ്വിനെയാകും ഇന്ത്യന്‍ ടീം കളിപ്പിക്കാന്‍ സാധ്യത എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

രണ്ട് പേരെയും താരതമ്യം ചെയ്‌താല്‍ ആര്‍ അശ്വിനാണ് മികച്ച സ്‌പിന്നര്‍ എന്നതാണ് ഒരു ഘടകം. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ വിക്കറ്റ് വീഴ്‌ത്താനുള്ള കഴിവും അശ്വിനാണ് കൂടുതല്‍. ഓസീസിന്‍റെ ടോപ് 7 ബാറ്റര്‍മാരില്‍ നാല് പേര്‍ ഇടംകൈയന്‍മാരാണ്. ഡേവിഡ് വാര്‍ണറും ഉസ്‌മാന്‍ ഖവാജയും ട്രാവിസ് ഹെഡും അലക്‌സ്‌ ക്യാരിയും ആണത്. ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ അശ്വിന്‍റെ റെക്കോര്‍ഡും മികച്ചതാണ്. മുമ്പ് ഓസീസുമായി മുഖാമുഖം വന്നപ്പോള്‍ മധ്യനിരയിലെ സൂപ്പര്‍ താരങ്ങളായ മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവന്‍ സ്‌മിത്ത് എന്നിവര്‍ക്കെതിരെ അശ്വിന്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. ഇതും കൂടി പരിഗണിച്ചായിരിക്കും ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തീരുമാനിക്കുക. 

ഒറ്റ സ്‌പിന്നര്‍ എന്ന ഓപ്ഷനിലേക്ക് ടീം ഇന്ത്യ മാറിയാല്‍ പേസര്‍മാരായി മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും ഉമേഷ് യാദവിനും പുറമെ ഷര്‍ദ്ദുല്‍ താക്കൂര്‍ ഇടംപിടിച്ചേക്കും. ഐപിഎല്ലിനിടെ പരിക്കേറ്റ ജയ്‌ദേവ് ഉനദ്‌കട്ട് എത്രത്തോളം ഫിറ്റ്‌നസ് വീണ്ടെടുത്തു എന്ന് വ്യക്തമായിട്ടില്ല. ഇന്ത്യന്‍ പേസര്‍മാരിലെ മികച്ച ബാറ്ററാണ് എന്നതും താക്കൂറിന് അനുകൂലമായ ഘടകമാണ്. നാല് പേസര്‍മാരിലേക്ക് മാറിയാല്‍ ബാറ്റിംഗ് കരുത്ത് കൂട്ടാന്‍ പരിചയസമ്പത്തിന്‍റെ കുറവുണ്ടെങ്കിലും വിക്കറ്റിന് പിന്നില്‍ കെ എസ് ഭരതിന് പകരം ഇഷാന്‍ കിഷനെ പരീക്ഷിക്കാനും ടീം മുതിര്‍ന്നേക്കാം. 

Read more: സൂചി കുത്താന്‍ ഇടകൊടുത്താല്‍ ഓസീസ് നുഴഞ്ഞുകയറും; സഹതാരങ്ങള്‍ക്ക് കോലിയുടെ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News