നാലാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം കൂട്ടുകെട്ടുമായി കരകയറ്റാന്‍ ശ്രമിക്കുകയായിരുന്നു വിരാട് കോലി

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ അവസാന ദിനം ഇന്ത്യ ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ വമ്പന്‍ വിജയലക്ഷ്യമാണ് മുന്നിലുണ്ടായിരുന്നതെങ്കിലും ക്രീസിലുണ്ടായിരുന്ന വിരാട് കോലി-അജിങ്ക്യ രഹാനെ സഖ്യം ടീമിന് വലിയ പ്രതീക്ഷയായിരുന്നു. അഞ്ചാം ദിനം മികച്ച ബാറ്റിംഗ് റെക്കോര്‍ഡുള്ള താരമാണ് കോലി എന്നതാണ് ഇതിനൊരു കാരണം. മറുവശത്തുള്ള രഹാനെ 18 മാസത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയ താരവും. എന്നാല്‍ സ്റ്റീവ് സ്‌മിത്തിന്‍റെ ഒരു പറക്കും ക്യാച്ച് എല്ലാ പ്രതീക്ഷകളും തരിപ്പണമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

രണ്ടാം ഇന്നിംഗ്‌സില്‍ 93 റണ്‍സിന് ടോപ് ത്രീയെ നഷ്‌ടമായ ടീം ഇന്ത്യയെ നാലാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം കൂട്ടുകെട്ടുമായി കരകയറ്റാന്‍ ശ്രമിക്കുകയായിരുന്നു വിരാട് കോലി. ഇരുവരും മികച്ച ഷോട്ടുകളുമായി അഞ്ചാം ദിനം കളംപിടിക്കുകയും ചെയ്‌തു. കോലി 60 പന്തില്‍ 44 ഉം, രഹാനെ 59 ബോളില്‍ 20 ഉം റണ്‍സുമായാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍ മാത്രം അകലെ വച്ച് കോലിക്ക് മടക്ക ടിക്കറ്റ് നല്‍കി സ്റ്റീവ് സ്‌മിത്തിന്‍റെ പറക്കും ക്യാച്ച്. ഓഫ് സ്റ്റംപിന് പുറത്ത് സ്‌കോട്ട് ബോളണ്ട് എറിഞ്ഞ പന്തില്‍ അലക്ഷ്യ ഡ്രൈവിന് കോലി ശ്രമിച്ചപ്പോള്‍ സ്ലിപ്പില്‍ പറക്കും ക്യാച്ചുമായി കോലിയെ മടക്കുകയായിരുന്നു സ്‌മിത്ത്. സ്റ്റീവ് സ്‌മിത്തിന്‍റെ കരിയറിലെ മറ്റൊരു ഗംഭീര സ്ലിപ് ക്യാച്ച് കൂടിയായി ഇത്. ഇന്ത്യന്‍ ടീമിന്‍റെ ഇന്നിംഗ്‌സില്‍ ഈ വിക്കറ്റ് വലിയ വഴിത്തിരിവാകുകയും ചെയ്തു. 

കാണാം വീഡിയോ

View post on Instagram

ഓവലിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന്‍റെ കനത്ത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറുകയായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍. രണ്ടാം ഇന്നിംഗ്‌സില്‍ 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ 234 റണ്‍സില്‍ പുറത്തായി. അഞ്ചാം ദിനം 70 റണ്‍സിനിടെയാണ് ഇന്ത്യ ഏഴ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. ഇതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം കങ്കാരുക്കള്‍ സ്വന്തമാക്കി. സ്കോര്‍: ഓസ്‌ട്രേലിയ- 469 & 270/8 d, ഇന്ത്യ- 296 & 234 (63.3).

Read more: ഇന്ത്യക്ക് കിട്ടാക്കനി, ചരിത്രമെഴുതി ഓസ്‌‌ട്രേലിയ! നേട്ടത്തിലെത്തുന്ന ആദ്യ ക്രിക്കറ്റ് ടീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News