ആഭ്യന്തര ക്രിക്കറ്റും ഐപിഎല്ലും കളിച്ച് പ്രതിഭ തെളിയിച്ചാണ് രഹാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയത്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വെറ്ററന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയെ സംബന്ധിച്ച് ടെസ്റ്റ് ടീമില്‍ കസേര ഉറപ്പിക്കാന്‍ വീണ്ടുമുള്ള സുവര്‍ണാവസരമാണ്. നീണ്ട 16 മാസത്തിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനിലുള്ള സ്‌ക്വാഡിലേക്ക് തിരിച്ചുവരികയായിരുന്നു രഹാനെ. 2020-21 പര്യടനത്തില്‍ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ ഓസ്ട്രേലിയയില്‍ പരമ്പര ജയിച്ചെങ്കിലും ഇതിന് ശേഷം മോശം പ്രകടനത്തെ തുടര്‍ന്ന് വൈസ് ക്യാപ്റ്റന്‍സിയും ടെസ്റ്റ് ടീമിലെ സ്ഥാനവും രഹാനെയ്‌ക്ക് നഷ്‌ടമാവുകയായിരുന്നു. 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് രഹാനെ അവസാനമായി ടെസ്റ്റ് കളിച്ചത്. 

ഇതിന് ശേഷം ആഭ്യന്തര ക്രിക്കറ്റും ഐപിഎല്ലും കളിച്ച് പ്രതിഭ തെളിയിച്ചാണ് രഹാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയത്. ഓസീസിന് എതിരായ ഫൈനലിലുള്ള സ്‌ക്വാഡിലേക്കുള്ള തന്‍റെ തിരിച്ചുവരവിനെ കുറിച്ച് രഹാനെയുടെ വാക്കുകള്‍ ഇങ്ങനെ. 'ഇന്ത്യന്‍ ടീമിലേക്ക് 18, 19 മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ട്. ഇത് വളരെ പ്രത്യേകതയുള്ള മടങ്ങിവരവാണ്. ബാറ്റിംഗ് ഫോം എനിക്ക് നിലനിര്‍ത്തേണ്ടതുണ്ട്. ഫോര്‍മാറ്റിനെ കുറിച്ച് അധികം ആലോചിച്ച് തല പുണ്ണാക്കുന്നില്ല. കാര്യങ്ങളെ ലളിതമായി കണ്ട് മികവ് കാട്ടുകയാണ് മുന്നിലുള്ള ലക്ഷ്യം. അതാണ് നല്ലത്. ടീമില്‍ നിന്ന് പുറത്തായപ്പോള്‍ കുടുംബത്തില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചു. ഇന്ത്യക്കായി തുടര്‍ന്നും കളിക്കണം എന്നാണ് കുടുംബത്തോട് പറഞ്ഞത്. ഫിറ്റ്‌നസില്‍ ഞാന്‍ വളരെയധികം കഠിനാധ്വാനം നടത്തി. ആഭ്യന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തി മുംബൈക്കായി മികച്ച പ്രകടനം കാഴ്‌ച്ചവെച്ചു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ വൈകാരികമായി ഞാനും കുടുംബവും. കഴിഞ്ഞ രണ്ട് വര്‍ഷം അത്രയേറെ പിന്തുണയാണ് കുടുംബാംഗങ്ങളില്‍ നിന്ന് കിട്ടിയത്. തെറ്റുകളിലും വീഴ്‌ചകളിലും നിന്ന് ഏറെ പഠിക്കാനായി' എന്നും രഹാനെ പറഞ്ഞു. 

2022-23 രഞ്ജി ട്രോഫിയില്‍ മുംബൈയുടെ നായകന്‍ കൂടിയായ അജിങ്ക്യ രഹാനെ 11 ഇന്നിംഗ്‌സില്‍ 57.63 ശരാശരിയില്‍ 634 റണ്‍സ് നേടിയിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ മധ്യനിരയില്‍ പരിചയസമ്പന്നനായ രഹാനെ ഇറങ്ങും എന്നുറപ്പാണ്. വിരാട് കോലി, ചേതേശ്വര്‍ പൂരാജ എന്നിവരും രഹാനെയ്‌ക്കൊപ്പം ഇന്ത്യന്‍ മധ്യനിരയ്‌ക്ക് കരുത്ത് പകരും. മുപ്പത്തിനാലുകാരനായ രഹാനെ 82 ടെസ്റ്റില്‍ 12 സെഞ്ചുറികളോടെ 38.52 ശരാശരിയില്‍ 4931 റണ്‍സ് നേടിയിട്ടുണ്ട്. 

Read more: ടെസ്റ്റ് വിരമിക്കല്‍ ഹോം ഗ്രൗണ്ടില്‍; തിയതി പ്രഖ്യാപിച്ച് ഡേവിഡ് വാര്‍ണര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News