പകല്‍-രാത്രി ടെസ്റ്റ് ചില്ലറ കളിയല്ല: ബിസിസിഐക്ക് സച്ചിന്‍റെ പ്രത്യേക ഉപദേശം
പകലും രാത്രിയുമായി ടെസ്റ്റ് നടത്തുന്നതിനെ വര്‍ഷങ്ങളായി എതിര്‍ത്തിരുന്ന ഇന്ത്യന്‍ ടീം സൗരവ് ഗാംഗുലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്
മുംബൈ: ആദ്യ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന ബിസിസിഐക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുൽക്കര്‍. മഞ്ഞുവീഴ്‌ച മത്സരഫലത്തെ സ്വാധീനിക്കാത്ത നിലയിൽ മത്സരം നടത്തണമെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു.
മഞ്ഞുവീഴ്‌ച ശക്തമായാൽ സ്‌പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ ബുദ്ധിമുട്ടിലാകും. എന്നാല്‍ കാണികളെ കൂടുതലായി ടെസ്റ്റിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ പരീക്ഷണം സഹായിക്കുമെന്നും സച്ചിന്‍ പറഞ്ഞു. ഈ മാസം 22 മുതൽ കൊൽക്കത്തയിലാണ് ഇന്ത്യ, ബംഗ്ലാദേശ് ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ്.
പകലും രാത്രിയുമായി ടെസ്റ്റ് നടത്തുന്നതിനെ വര്‍ഷങ്ങളായി എതിര്‍ത്തിരുന്ന ഇന്ത്യന്‍ ടീം സൗരവ് ഗാംഗുലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്. പകല്‍-രാത്രി ടെസ്റ്റിന് 2015ല്‍ ഐസിസി അനുമതി നല്‍കിയ ശേഷം ഇന്ത്യയും ബംഗ്ലാദേശും പിങ്ക് ബോളില്‍ കളിക്കുന്നത് ഇതാദ്യമാണ്.