രോഹിത്ത് തിരിച്ചുവരുമ്പോള്‍ ആരെ ഒഴിവാക്കുമെന്നത് ഇന്ത്യന്‍ ടീമിന് തലവേദനയായേക്കും

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും സന്തോഷ വാര്‍ത്ത. രണ്ടാം ടെസ്റ്റില്‍ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ കളിക്കും. തിരിച്ചുവരവ് രോഹിത് ബിസിസിഐയെ അറിയിച്ചു. ബംഗ്ലാ കടുവകള്‍ക്കെതിരായ രണ്ടാം ഏകദിനത്തിനിടെ തള്ളവിരലിന് പരിക്കേറ്റതോടെ മൂന്നാം ഏകദിനവും ആദ്യ ടെസ്റ്റും രോഹിത്തിന് നഷ്ടമാവുകയായിരുന്നു. രോഹിതിന്‍റെ അഭാവത്തിൽ കെ എല്‍ രാഹുലാണ് ആദ്യ ടെസ്റ്റില്‍ ഇപ്പോള്‍ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. 22നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. 

രോഹിത്ത് തിരിച്ചുവരുമ്പോള്‍ ആരെ ഒഴിവാക്കുമെന്നത് ഇന്ത്യന്‍ ടീമിന് തലവേദനയായേക്കും. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ സെഞ്ച്വറി നേടിയപ്പോള്‍ മോശം ഫോമിലുള്ള കെ എൽ രാഹുല്‍ വൈസ് ക്യാപ്റ്റനായിനാൽ ഒഴിവാക്കുക എളുപ്പമാകില്ലെന്നതാണ് പ്രശ്നം. 

ചിറ്റഗോംഗില്‍ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ജയം ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. വിജയ ലക്ഷ്യമായ 513 റണ്‍സ് പിന്തുടരുന്ന ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന നിലയിലാകും നാലാം ദിനം തുടങ്ങുക. നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോയും(42 പന്തില്‍ 25*), സാക്കിര്‍ ഹസനുമാണ്(30 പന്തില്‍ 17*) ക്രീസില്‍. രണ്ട് ദിനം ശേഷിക്കെ ബംഗ്ലാദേശിന് ജയിക്കാൻ 471 റണ്‍സ് വേണം. രണ്ടാം ഇന്നിംഗ്‌സിലെ ശുഭ്‌മാൻ ഗില്ലിന്‍റേയും ചേതേശ്വര്‍ പൂജാരയുടെയും സെഞ്ച്വറികളാണ് ഇന്ത്യക്ക് വൻ ലീഡ് നൽകിയത്. ഗിൽ 110ഉം പൂജാര പുറത്താകാതെ 102* ഉം റണ്‍സുമെടുത്തു. നായകന്‍ കെ എല്‍ രാഹുല്‍ 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിരാട് കോലി 19 റണ്ണുമായി പുറത്താവാതെ നിന്നു. 

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ പൂജാര 90 ഉം ശ്രേയസ് അയ്യര്‍ 86 ഉം ആര്‍ അശ്വിന്‍ 58ഉം കുല്‍ദീപ് യാദവ് 40 ഉം റിഷഭ് പന്ത് 46 ഉം റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 404 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു. ബംഗ്ലാദേശിനെ മറുപടി ബാറ്റിംഗില്‍ അഞ്ച് വിക്കറ്റുമായി കുല്‍ദീപ് യാദവ് 150ല്‍ തളച്ചിരുന്നു. 

മൂന്നാം സ്ഥാനത്തിനായി മിറാക്കിള്‍ മൊറോക്കോ, എതിരാളികള്‍ ക്രൊയേഷ്യ; ഖത്തറില്‍ ലൂസേഴ്‌സ് ഫൈനല്‍ ഇന്ന്