വിശാഖപട്ടണം പ്ലേയിംഗ് ഇലവന്‍ പുറത്ത്? നിര്‍ണായക സൂചനയുമായി ഹര്‍ഭജന്‍ സിംഗ്, ഇംഗ്ലണ്ടിനെ കാത്ത് ഇരുട്ടടി!
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ നാല് സ്പിന്നർമാരെ കളിപ്പിക്കണമെന്ന് മുൻ താരം ഹർഭജൻ സിംഗ് ആവശ്യപ്പെട്ടു
![IND vs ENG 2nd Test Harbhajan Singh predicted Team India playing XI with four spinners and one pacer IND vs ENG 2nd Test Harbhajan Singh predicted Team India playing XI with four spinners and one pacer](https://static-ai.asianetnews.com/images/01h4zpwswbhgdt9rpjnde2ackk/rohit-sharma-and-harbhajan-singh_363x203xt.jpg)
വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവുമ്പോള്‍ കണ്ണുകള്‍ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് നീളുകയാണ്. ആദ്യ ടെസ്റ്റ് തോറ്റതിനാല്‍ കരുതലോടെ ഇറങ്ങുന്ന ഇന്ത്യ എത്ര സ്പിന്നര്‍മാരെ കളിപ്പിക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇതിലേക്ക് തന്‍റെ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. സര്‍ഫറാസ് ഖാന് അരങ്ങേറ്റത്തിന് അവസരം നല്‍കണം എന്നും ഭാജി വാദിക്കുന്നു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ നാല് സ്പിന്നർമാരെ കളിപ്പിക്കണമെന്ന് മുൻ താരം ഹർഭജൻ സിംഗ് ആവശ്യപ്പെട്ടു. ടീമിൽ പേസ് ബൗളറായി ജസ്പ്രീത് ബുമ്ര മാത്രം മതിയെന്നാണ് ഹർഭജന്‍റെ പ്രധാന നിർദേശം. കെ എൽ രാഹുലിന് പകരം സർഫറാസ് ഖാന് അരങ്ങേറ്റം നൽകണം. രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിംഗ്‌ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തണം. മുഹമ്മദ് സിറാജിന് പകരം കുൽദീപ് യാദവിനെ ഉൾപ്പെടുത്തി നാല് സ്‌പിന്നർമാരുമായി ഇറങ്ങണം എന്നും ഹർഭജന്‍ നിർദേശിക്കുന്നു. ഹർഭജൻ സിംഗ് നിർദേശിച്ച പ്ലേയിങ് ഇലവനില്‍ രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, കെഎസ് ഭരത്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ് എന്നിവരാണുള്ളത്.
ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും. രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. ജിയോ സിനിമയിലൂടെ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗ് ആസ്വദിക്കാം. ടെലിവിഷനില്‍ സ്പോര്‍ട്സ്18 നെറ്റ്‌വര്‍ക്കാണ് കളി സംപ്രേഷണം ചെയ്യുന്നത്. വിശാഖപട്ടണം ഇതുവരെ രണ്ട് ടെസ്റ്റുകള്‍ക്കാണ് വേദിയായത്. 2016ല്‍ ഇംഗ്ലണ്ടും 2019ല്‍ ദക്ഷിണാഫ്രിക്കയുമായിരുന്നു ഇന്ത്യയുമായി ഏറ്റുമുട്ടിയത്. രണ്ട് ടെസ്റ്റിലും ആധികാരിക ജയം നേടിയതിന്‍റെ റെക്കോര്‍ഡ് ടീം ഇന്ത്യക്ക് അനുകൂലമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം