ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ നായകനാക്കി ഇന്ത്യന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ ഇംഗ്ലണ്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു

ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ സ്പിന്നര്‍മാര്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തേക്കുമെന്ന് ഇംഗ്ലീഷ് പേസ് ഇതിഹാസം ജയിംസ് ആന്‍ഡേഴ്‌സണ്‍. പരമ്പരയ്ക്കായി ഇന്ത്യയില്‍ സ്പിന്‍ പിച്ചുകള്‍ തയ്യാറാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജിമ്മിയുടെ ശ്രദ്ധേയ വാക്കുകള്‍. 

'നാല് പേസര്‍മാര്‍ മാത്രമേ ഇന്ത്യയിലേക്ക് പോകുന്നുള്ളൂ. അതിനാല്‍ ഏറെ പേസ് ഓവറുകള്‍ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയില്‍ വ്യത്യസ്ത സമീപനമാകും സ്വീകരിക്കുക. ഇംഗ്ലണ്ടിലെ പോലെയായിരിക്കില്ല ഇന്ത്യയില്‍ പന്തെറിയുക. റിവേഴ്സ് സ്വിങ് വലിയ ഘടകമാകും. പേസര്‍മാരെ വച്ച് ബൗളിംഗ് ഓപ്പണ്‍ ചെയ്യേണ്ടാത്ത സാഹചര്യങ്ങളുണ്ടാവാം. രണ്ട് സ്പിന്നര്‍മാരെ വച്ച് തുടക്കത്തില്‍ പന്തെറിഞ്ഞേക്കാം. പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. ആളുകള്‍ എന്‍റെ പ്രായത്തെ വിലയിരുത്തുന്നതിന് പ്രാധാന്യമില്ല. ഇപ്പോഴും മൈതാനത്ത് ഡൈവ് ചെയ്യാനും കഴിഞ്ഞ രണ്ട് പതിറ്റാണ്ട് പോലെ പന്തെറിയാനും കഴിയും. അവസാന അഞ്ചാറ് വര്‍ഷങ്ങളാണ് കരിയറിലെ ഏറ്റവും മികച്ച കാലയളവ്. പരിശീലനത്തിലൂടെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് തിരിച്ചെത്തും' എന്നും ജിമ്മി ആന്‍ഡേഴ്സണ്‍ ദി ഡെയ്‌ലി ടെലഗ്രാഫിനോട് പറഞ്ഞു. 

ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ നായകനാക്കി ഇന്ത്യന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ ഇംഗ്ലണ്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്റ്റോക്‌സിന് പുറമെ റെഹാന്‍ അഹമ്മദ്, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഗസ് അറ്റ്‌കിന്‍സന്‍, ജോണി ബെയ്‌ര്‍സ്റ്റോ, ഷൊയൈബ് ബാഷിര്‍, ഹാരി ബ്രൂക്ക്, സാക്ക് ക്രൗലി, ബെന്‍ ഡക്കെറ്റ്, ബെന്‍ ഫോക്സ്, ടോം ഹാര്‍ട്‌ലി, ജാക്ക് ലീച്ച്, ഓലീ പോപ്, ഓലീ റോബിന്‍സണ്‍, ജോ റൂട്ട്, മാര്‍ക്ക് വുഡ് എന്നിവരാണ് ഇംഗ്ലണ്ട് സ്ക്വാഡിലുള്ളത്. ഇന്ത്യയില്‍ 2012-13 പര്യടനത്തിലാണ് അവസാനമായി ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നേടിയത്. 2021ലെ അവസാന പര്യടനത്തില്‍ ചെന്നൈയില്‍ ആദ്യ മത്സരം ജയിച്ച ശേഷം 3-1ന് തോല്‍വി വഴങ്ങി. ജനുവരി 25ന് ഹൈദരാബാദില്‍ ആദ്യ ടെസ്റ്റിന് തുടക്കമാകും. 

Read more: 'സോറി, സഞ്ജു സാംസണ്‍, ഇന്ന് കളിക്കേണ്ടത് ജിതേഷ് ശര്‍മ്മ'; കാരണം പറഞ്ഞ് ആകാശ് ചോപ്ര, കാര്യമില്ലാതില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം