IND vs NZ | ഗുപ്റ്റിലിനെ ഉരുക്കിയ നോട്ടം; 'ശീതയുദ്ധം' ജയിച്ച് ദീപക് ചഹാര്‍, ഒരു ലക്ഷം സമ്മാനം!
ഏതാണ്ട് ഒരുപോലെ വന്ന പന്തില്‍ വീണ്ടും സിക്‌സറിന് ശ്രമിച്ച ഗുപ്റ്റില്‍ ബൗണ്ടറിയില്‍ ശ്രേയസ് അയ്യരുടെ കൈകളില്‍ ഒടുങ്ങി
ജയ്‌പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20യിലെ(India vs New Zealand 1st T20I) പുരസ്‌കാര വിതരണത്തിനിടെ ഒരു അവാര്‍ഡ് കണ്ട് ഏവരും ഞെട്ടി. മത്സരത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തത്തിനുള്ള(Moment of the Match) ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം ഇന്ത്യന്‍ പേസര്‍ ദീപക് ചഹാര്‍(Deepak Chahar) സ്വന്തമാക്കി. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ(Martin Guptill) പവലിയനിലേക്ക് നോക്കിപ്പറഞ്ഞയച്ചതിനായിരുന്നു ഈ പുരസ്‌കാരം.
ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ 18-ാം ഓവറിലായിരുന്നു ഈ സംഭവം. 44 പന്തില്‍ 64 റണ്‍സെടുത്ത് ഫോമില്‍ നില്‍ക്കേ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ചഹാറിനെ അത്യുഗ്രന്‍ നോ-ലുക്ക് സിക്‌സറിന് പറത്തി. അദേഹം പന്തില്‍ പോലും നോക്കുന്നില്ല എന്നായിരുന്നു ഈസമയം കമന്‍ററി. 98 മീറ്റര്‍ പറന്ന് ഗാലറിയിലാണ് ഗുപ്റ്റിലിന്‍റെ സിക്‌സ് ചെന്നുവീണത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ചഹാര്‍ പകരംവീട്ടി. ഏതാണ്ട് ഒരുപോലെ വന്ന പന്തില്‍ വീണ്ടും സിക്‌സറിന് ശ്രമിച്ച ഗുപ്റ്റില്‍ ബൗണ്ടറിയില്‍ ശ്രേയസ് അയ്യരുടെ കൈകളില്‍ ഒടുങ്ങി. പുറത്താകുമ്പോള്‍ 42 പന്തില്‍ 70 റണ്‍സാണ് കിവീസ് ഓപ്പണര്‍ക്കുണ്ടായിരുന്നത്.
പിന്നാലെ ഗുപ്റ്റില്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ചഹാര്‍ നല്‍കിയ നോട്ടം വൈറലാവുകയും മത്സരത്തിലെ സുവര്‍ണ നിമിഷത്തിനുള്ള പുരസ്‌കാരം നേടുകയും ചെയ്‌തു. ഒരു ലക്ഷം രൂപയാണ് സമ്മാന തുക. മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്‌ത്തിയെങ്കിലും നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി ദീപക് ചഹാര്‍.
ജയത്തോടെ ന്യൂ ഇന്ത്യ
ആദ്യ ടി20യിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് ടീം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. കിവീസിന്‍റെ 164 റൺസ് രണ്ട് പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ്(40 പന്തില്‍ 62), നായകന്‍ രോഹിത് ശര്‍മ്മ(36 പന്തില്‍ 48) എന്നിവരുടെ ഇന്നിംഗ്‌സിനൊപ്പം റിഷഭ് പന്തിന്‍റെ ഫിനിഷിംഗാണ്(17 പന്തില്‍ 17*) ഇന്ത്യക്ക് ജയമൊരുക്കിയത്. കെ എല്‍ രാഹുല്‍ 15നും ശ്രേയസ് അയ്യര്‍ അഞ്ചിനും വെങ്കടേഷ് അയ്യര്‍ നാലിനും പുറത്തായി.
ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റിന് 164 റണ്‍സെടുത്തു. 42 പന്തില്‍ 70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും 50 പന്തില്‍ 63 റണ്‍സെടുത്ത ചാപ്‌മാനുമാണ് കിവികളെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും രവിചന്ദ്ര അശ്വിനും രണ്ട് വീതവും ദീപക് ചഹാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും വീഴ്‌ത്തി. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.
IND vs NZ | വീണ്ടുമൊരു ഓപ്പണിംഗ് വിളയാട്ടം; രോഹിത് ശര്‍മ്മ-കെ എല്‍ രാഹുല്‍ സഖ്യത്തിന് റെക്കോര്‍ഡ്