ക്യാപ്റ്റൻ രോഹിത് ശർമ്മ, റിഷഭ് പന്ത്, ആർ അശ്വിൻ തുടങ്ങിയവർ ജിമ്മിൽ ഫിറ്റ്നസ് ട്രെയിനിംഗിനാണ് സമയം കണ്ടെത്തിയത്
മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് (IND vs SL 2nd Test) മുന്നോടിയായി ഇന്ത്യൻ ടീം (Team India) പരിശീലനം പുനരാരംഭിച്ചു. ബെംഗളൂരുവിൽ രാത്രിയും പകലുമായി (Day Night Test) നടക്കുന്ന രണ്ടാം ടെസ്റ്റിനായി പിങ്ക് ബോളിലായിരുന്നു ടീം ഇന്ത്യയുടെ പരിശീലനം. വിരാട് കോലി, ശുഭ്‌മാൻ ഗിൽ, ഹനുമ വിഹാരി, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയന്ത് യാദവ്, പ്രിയങ്ക് പാഞ്ചൽ, സൗരഭ് കുമാർ എന്നിവരാണ് പിങ്ക് ബോളിൽ പരിശീലനം നടത്തിയത്.
ക്യാപ്റ്റൻ രോഹിത് ശർമ്മ, റിഷഭ് പന്ത്, ആർ അശ്വിൻ തുടങ്ങിയവർ ജിമ്മിൽ ഫിറ്റ്നസ് ട്രെയിനിംഗിനാണ് സമയം കണ്ടെത്തിയത്. ഒന്നാം ടെസ്റ്റ് മൂന്നാം ദിവസം തന്നെ അവസാനിച്ചതിനാൽ ഇന്ത്യൻ ടീം ഇപ്പോഴും മൊഹാലിയിലാണ്. ശനിയാഴ്‌ചയാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക. സ്റ്റേഡിയത്തിൽ പകുതി കാണികളെ പ്രവേശിക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാജ്യാന്തര മത്സരം നടക്കുന്നത്.
മൊഹാലിയില്‍ സംഭവിച്ചത്
മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 222 റണ്‍സിനും ശ്രീലങ്കയെ തകര്‍ത്തിരുന്നു. പുറത്താവാതെ 175* റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്‌ത ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയത്തിന്‍റെ നട്ടെല്ലായത്. സ്‌കോര്‍: ഇന്ത്യ 574/8 ഡി, ശ്രീലങ്ക 174 & 178. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ജഡേജയായിരുന്നു മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
മൊഹാലിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ 574-8 എന്ന കൂറ്റന്‍ സ്‌കോറില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലര്‍ ചെയ്യുകയായിരുന്നു. ജഡേജ 228 പന്തില്‍ 175* റണ്‍സുമായി പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അതിവേഗം സ്‌കോര്‍ ചെയ്‌തതും(97 പന്തില്‍ 96), ഹനുമാ വിഹാരി(58), ആര്‍ അശ്വിന്‍(61), വിരാട് കോലി(45) എന്നിവരുടെ ബാറ്റിംഗും ഇന്ത്യക്ക് തുണയായി.
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ലങ്കയെ സ്‌പിന്‍ കെണിയില്‍ വരിഞ്ഞുമുറുക്കുകയായിരുന്നു ഇന്ത്യ. ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും ജഡേജ-അശ്വിന്‍ സഖ്യം നിറഞ്ഞാടി. ജഡേജ അഞ്ചും അശ്വിനും ബുമ്രയും രണ്ട് വീതവും ഷമി ഒന്നും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ ലങ്ക 174 റണ്‍സില്‍ വീണു. ഫോളോ-ഓണില്‍ നാല് വിക്കറ്റ് വീതവുമായി ജഡേജയും അശ്വിനും വീണ്ടും കളംവാണപ്പോള്‍ ലങ്ക കൂറ്റന്‍ തോല്‍വിയിലേക്ക് വഴുതി വീണു. ഷമി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
