രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലിയുടെ 500-ാം മത്സരമാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരായ പോര്‍ട്ട് ഓഫ് സ്‌പെയിനിലെ രണ്ടാം ടെസ്റ്റ്
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറിക്ക് പിന്നാലെ വിമര്‍ശകര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍ പാര്‍ക്ക് ഓവലിലായിരുന്നു കോലിയുടെ തകര്‍പ്പന്‍ ശതകം. ഇതിന് പിന്നാലെയാണ് താരം തന്‍റെ നയം വ്യക്തമാക്കിയത്. വ്യക്തിഗത റെക്കോര്‍ഡുകളില്‍ കഴമ്പില്ല, എത്രത്തോളം ഇംപാക്‌ടുണ്ടാക്കുന്നു എന്നതാണ് പ്രധാനം എന്നുമാണ് കോലിയുടെ മറുപടി.
'ടീമിനായി ചെയ്യാനാവുന്നതത്രയും എനിക്ക് ചെയ്യണം. അര്‍ധസെഞ്ചുറി നേടി പുറത്തായാല്‍ എനിക്ക് തോന്നുക ഞാന്‍ സെഞ്ചുറി നഷ്‌ടമാക്കി എന്നാണ്. 120ല്‍ പുറത്തായാല്‍ എനിക്ക് തോന്നുക ഇരട്ട സെഞ്ചുറി നഷ്‌ടമാക്കിയെന്നും. കണക്കുകളും നാഴികക്കല്ലുകളും കൊണ്ട് യാതൊരു കാര്യവുമില്ലെന്നാണ് 15 വര്‍ഷത്തെ കരിയര്‍ കൊണ്ട് ഞാന്‍ മനസിലാക്കിയത്. ഞാന്‍ ഇംപാക്‌ടുണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്ന് മാത്രമാണ് ആളുകള്‍ ഓര്‍ത്തിരിക്കുക. ടീം ഇന്ത്യക്കായി 500 മത്സരങ്ങള്‍ കളിക്കാനായതില്‍ സന്തോഷമുണ്ട്. ഇത് ഞാനൊരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല. എന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണിത്. ക്രിക്കറ്റിനോട് കാണിക്കുന്ന സമര്‍പ്പണമാണ് ഈ ഫലങ്ങളുണ്ടാക്കുന്നത്' എന്നുമാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിലെ സെഞ്ചുറിക്ക് ശേഷം വിരാട് കോലിയുടെ വാക്കുകള്‍.
രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലിയുടെ 500-ാം മത്സരമാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരായ പോര്‍ട്ട് ഓഫ് സ്‌പെയിനിലെ രണ്ടാം ടെസ്റ്റ്. നാഴികക്കല്ല് കുറിച്ച മത്സരത്തില്‍ തന്നെ കോലി സെഞ്ചുറി പൂര്‍ത്തിയാക്കി. പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍ പാര്‍ക്ക് ഓവലില്‍ 206 പന്തില്‍ 121 റണ്‍സ് നേടി നില്‍ക്കേ കോലി റണ്ണൗട്ടാവുകയായിരുന്നു. കോലിയുടെ ടെസ്റ്റ് കരിയറിലെ 29-ാമത്തെയും രാജ്യാന്തര ക്രിക്കറ്റിലെ 76-ാമത്തേയും സെഞ്ചുറിയാണിത്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള 100-ാം ചരിത്ര ടെസ്റ്റിലാണ് കോലി സെഞ്ചുറി കണ്ടെത്തിയത് എന്ന സവിശേഷതയുമുണ്ട്.
Read more: കോലി ഇന്ത്യക്കാരില്‍ സച്ചിന് മാത്രം പിന്നില്‍, ലോകത്തെ ആദ്യ അഞ്ചിലുള്ള ബാറ്റര്‍: കോർട്‌ണി വാൽഷ്
