ലക്‌നൗവിൽ നടക്കുന്ന രണ്ടാം ചതുർദിന ടെസ്റ്റിൽ ഇന്ത്യ എ ടീമിനെതിരെ ഓസ്‌ട്രേലിയ എ ഒന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. ഇന്ത്യക്കായി മാനവ് സുതർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ, 74 റൺസെടുത്ത നഥാൻ മക്‌സ്വീനിയാണ് ഓസീസിന്റെ ടോപ് സ്കോറർ.
ലക്‌നൗ: ഇന്ത്യ എ ടീമിനെതിരെ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഓസ്‌ട്രേലിയ എ ഭേദപ്പെട്ട സ്‌കോറിലേക്ക്. ലക്‌നൗവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ ഒന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തിട്ടുണ്ട്. ജാക്ക് എഡ്വേര്‍ഡ്‌സ് (54), കോറി റോച്ചിസിയോലി (2) എന്നിവരാണ് ക്രീസില്‍. 74 റണ്‍സ് നേടിയ നതാന്‍ മക്‌സ്വീനിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മാനവ് സുതര്‍ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരം നയിച്ച ശ്രേയസ് അയ്യര്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ധ്രുവ് ജുറലാണ് ക്യാപ്റ്റന്‍. ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി.
അത്ര നല്ലതായിരുന്നില്ല ഓസീസിന്റെ തുടക്കം. ഓപ്പണര്‍ കാംപെല്‍ കെല്ലാവെയുടെ (9) വിക്കറ്റ് തുടക്കത്തില്‍ തന്നെ ഓസീസിന് നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് സാം കോണ്‍സ്റ്റാസ് (49) - മക്‌സ്വീനി സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കോണ്‍സ്റ്റാസിനെ പുറത്താക്കി സിറാജ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഒലിവര്‍ പീക്ക് (29), കൂപ്പര്‍ കൊനോലി (0) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. എന്നാല്‍ മക്‌സ്വീനി ആറാം വിക്കറ്റില്‍ ജോഷ് ഫിലിപ്പിനൊപ്പം 52 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സഹായകമായി.
എന്നാല്‍ മക്‌സ്വീനിയെ പുറത്താക്കി ഗുര്‍നൂര്‍ ബ്രാര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുന്നു. വൈകാതെ ജോഷ് ഫിലിപ്പും (39), വില്‍ സതര്‍ലന്‍ഡും (10) മടങ്ങി. ഇനി എഡ്വേര്‍ഡ്‌സ് - റോച്ചിസിയോലി കൂട്ടുകെട്ടിലാണ് ഓസീസിന്റെ പ്രതീക്ഷ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ എ: എന്‍ ജഗദീശന്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറല്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍, മാനവ് സുതര്‍.
ഓസ്‌ട്രേലിയ എ: സാം കോണ്‍സ്റ്റാസ്, കാംബെല്‍ കെല്ലവേ, നഥാന്‍ മക്സ്വീനി (ക്യാപ്റ്റന്‍), ഒലിവര്‍ പീക്ക്, കൂപ്പര്‍ കൊനോലി, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), ജാക്ക് എഡ്വേര്‍ഡ്സ്, വില്‍ സതര്‍ലാന്‍ഡ്, കോറി റോച്ചിസിയോലി, ടോഡ് മര്‍ഫി, ഹെന്റി തോണ്‍ടണ്‍.



