അനായാസ ജയം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയെ ഒരു ഘട്ടത്തിൽ ഓസീസ് ബൗളർമാർ പിടിച്ചുകെട്ടിയെങ്കിലും അവസാന വിക്കറ്റുകളിലെ ചെറുത്തുനിൽപ്പ് ഇന്ത്യക്ക് പരമ്പര സമ്മാനിച്ചു.
കാണ്‍പൂര്‍: ഓസ്ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ നടന്ന അവസാന മത്സരത്തില്‍ രണ്ട് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ എ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് 49.1 ഓവറില്‍ എല്ലാവരും പുറത്തായിരുന്നു. ജാക്ക് എഡ്വേര്‍ഡ്സ് (80), ലിയാം സ്‌കോട്ട് (73), കൂപ്പര്‍ കൊനോലി (64) എന്നിവര്‍ ഓസീസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആയുഷ് ബദോനിക്ക് രണ്ട് വിക്കറ്റുണ്ട്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 46 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 68 പന്തില്‍ 102 റണ്‍സ് നേടി പ്രഭ്‌സിമ്രാന്‍ സിംഗാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ (62), റിയാന്‍ പരാഗ് (62) എന്നിവര്‍ നിര്‍ണായക സംഭാവന നല്‍കി. ഓസീസിന് വേണ്ടി തന്‍വീര്‍ സംഗ, ടോഡ് മര്‍ഫി എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.
മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക്. അഭിഷേക് ശര്‍മയെ (22) ഒരറ്റത്ത് നിര്‍ത്തി പ്രഭ്‌സിമ്രാന്‍ ആക്രമണം അഴിച്ചുവിട്ടു. 83 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ 12-ാം ഓവറില്‍ അഭിഷേക് മടങ്ങി. മര്‍ഫിയുടെ പന്തില്‍ തന്‍വീര്‍ സംഗയ്ക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങുന്നത്. പിന്നീട് ക്രീസിലെത്തിയ തിലക് വര്‍മ ഇത്തവണ നിരാശപ്പെടുത്തി. മൂന്ന് റണ്‍സ് മാത്രമെടുത്ത താരത്തെ മര്‍ഫി വിക്കറ്റിന് മുന്നില്‍ കുടുക്കി. അധികം വൈകാതെ പ്രഭ്‌സിമ്രാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 68 പന്തുകള്‍ നേരിട്ട താരം ഏഴ് സിക്‌സും എട്ട് ഫോറും നേടി. സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്താവുകയും ചെയ്തു. തന്‍വീര്‍ സംഗയ്ക്കായിരുന്നു വിക്കറ്റ്. ശ്രേയസിനൊപ്പം 56 റണ്‍സ് ചേര്‍ക്കാന്‍ പ്രഭ്‌സിമ്രാന് സാധിച്ചിരുന്നു.
തുടര്‍ന്ന് പാരാഗ് - ശ്രേയസ് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നു. ഇരുവരും മേേനാഹരമായി ഇന്ത്യയെ മുന്നോട്ട് നയിച്ചു. 92 പന്തുകളില്‍ 117 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. ഇരുവരും അനായാസം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ 35-ാം ഓവറില്‍ ശ്രേയസ് മടങ്ങിയതോടെ എല്ലാം തകിടം മറിഞ്ഞു. 36-ാം ഓവറില്‍ പരാഗും മടങ്ങി. ഇരുവരേയും തന്‍വീര്‍ സംഗയാണ് മടക്കിയത്. ആയുഷ് ബദോനി (21), നിശാന്ത് സിന്ധു (2), ഹര്‍ഷിത് റാണ (0) എന്നിവര്‍ കൂടി മടങ്ങിയതോടെ ഇന്ത്യ എട്ടിന് 301 എന്ന നിലയിലായി. ടീം തോല്‍വി മണത്തു. രണ്ട് വിക്കറ്റ് ശേഷിക്കെ പിന്നീട് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്.
എന്നാല്‍ അര്‍ഷ്ദീപ് സിംഗിനെ (7) കൂട്ടുപിടിച്ച് വിപ്രജ് നിഗം (32 പന്തില്‍ 24) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇതില്‍ അര്‍ഷ്ദീപിന്റെ ഒരു സിക്‌സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. വിപ്രജിന്റെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു.
ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെ
നേരത്തെ, മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ കൂട്ടി തകര്‍ച്ച നേരിട്ടിരുന്നു ഓസീസ്. ഒരൂ ഘട്ടത്തില്‍ എട്ട് ഓവറില്‍ നാലിന് 44 എന്ന നിലയിലും പിന്നീട് 21 ഓവറില്‍ ആറിന് 135 എന്ന നിലയിലേക്കും വീണു. 22 റണ്‍സിനിടെ ഓപ്പണര്‍മാരായ മക്കെന്‍സി ഹാര്‍വി (7), ജേക്ക് ഫ്രേസര്‍ മക്ഗൂര്‍ക് (5) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. രണ്ട് പേരേയും ര്‍ഷ്ദീപ് സിംഗാണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ ഹാരി ഡിക്സണ്‍ (1), ലാച്ലാന്‍ ഹിയേണ്‍ (16) എന്നിവര്‍ക്കും ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഹര്‍ഷിത് റാണയാണ് ഇരുവരേയും മടക്കിയത്.
തുടര്‍ന്ന് കൊനോലി - ലാച്ലാന്‍ ഷോ സഖ്യം 71 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് കൂട്ടതകര്‍ച്ച ഒഴിവാക്കിയത്. എന്നാല്‍ ഷോ നിശാന്ത് സിന്ധുവിന്റെ പന്തില്‍ പുറത്തായതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്നു. കൊനോലി, ബദോനിയുടെ പന്തിലും പുറത്തായതോടെ ഓസീസ് ആറിന് 135 റണ്‍സെന്ന നിലയിലായി. ഇന്ത്യക്ക് അവരെ 200 റണ്‍സിനുള്ളില്‍ ഒതുക്കാമെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ സ്‌കോട്ട് - എഡ്വേര്‍ഡ്സ് കൂട്ടുകെട്ട് പ്രതീക്ഷകളെല്ലാം പൊളിച്ചു. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 152 റണ്‍സാണ് നേടിയത്. ഇരുവരും 42-ാം ഓവര്‍ വരെ ക്രീസില്‍ തുടര്‍ന്നു. സ്‌കോട്ടിനെ, ബദോനി മടക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ ടോഡ് മര്‍ഫിക്ക് (2) തിളങ്ങാനായില്ല. എഡ്വേര്‍ഡ്സ് 45-ാം ഓവറിലും മടങ്ങി. ഇതോടെ ഓസീസിന്റെ ഇന്നിംഗ്സിന് വേഗം കുറഞ്ഞു. എങ്കിലും തന്‍വീര്‍ സംഗ (12) ടോം സ്ട്രേക്കര്‍ (പുറത്താവാതെ 6) സഖ്യം ഓസീസിനെ 300 കടത്തി. ഇരു ടീമുകളുടേയും പ്ലേയംഗ് ഇലവന്‍ അറിയാം...
ഇന്ത്യ: പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ്മ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, നിഷാന്ത് സിന്ധു, ആയുഷ് ബദോനി, വിപ്രജ് നിഗം, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, ഗുര്‍ജപ്നീത് സിംഗ്.
ഓസ്ട്രേലിയ: മക്കെന്‍സി ഹാര്‍വി, ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോനോലി, ഹാരി ഡിക്സണ്‍, ജാക്ക് എഡ്വേര്‍ഡ്സ് (ക്യാപ്റ്റന്‍), ലാച്ലാന്‍ ഷാ, ലാച്ലാന്‍ ഹിയേണ്‍, ലിയാം സ്‌കോട്ട്, ടോഡ് മര്‍ഫി, തന്‍വീര്‍ സംഗ, ടോം സ്ട്രേക്കര്‍.



