ഇന്ത്യക്ക് വേണ്ടി സിറാജ് 104 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണ 126 റണ്‍സിന് നാലു വിക്കറ്റെടുത്തു.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് റണ്‍സിന്‍റെ നാടകീയ ജയവുമായി ഇന്ത്യ അഞ്ച് മത്സര പരമ്പര സമനിലയാക്കി(2-2). അവസാന ദിനം നാലു വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് 35 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാല്‍ അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് ഒമ്പത് ഓവറില്‍ ഇംഗ്ലണ്ടിന്‍റെ ശേഷിക്കുന്ന വിക്കറ്റുകള്‍ എറിഞ്ഞിട്ട് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു. കൈക്ക് പരിക്കേറ്റ ക്രിസ് വോക്സ് ബാറ്റിംഗിനിറങ്ങിയെങ്കിലും ഇന്ത്യൻ ജയം തടയാനായില്ല. ഇന്ത്യക്ക് വേണ്ടി സിറാജ് 104 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണ 126 റണ്‍സിന് നാലു വിക്കറ്റെടുത്തു.സ്കോര്‍ ഇന്ത്യ 224, 396, ഇംഗ്ലണ്ട് 247, 367.

Scroll to load tweet…

അവസാന ദിനത്തിലെ ആദ്യ പന്തില്‍ തന്നെ പ്രസിദ്ധ് കൃഷ്ണയെ ബൗണ്ടറി കടത്തി ജാമി ഓവര്‍ടൺ ഇന്ത്യയെ ഞെട്ടിച്ചു. രണ്ടാം പന്ത് ഇന്‍സൈഡ് എഡ്ജ് ചെയ്ത് ബൗണ്ടറി കടന്നതോടെ ഇംഗ്ലണ്ട് ലക്ഷ്യം 27 റണ്‍സായി ചുരുങ്ങി. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ രണ്ട് പന്തുകളും ജാമി സ്മിത്തിനെ ബീറ്റ് ചെയ്ത മുഹമ്മദ് സിറാജ് മൂന്നാം പന്തില്‍ സ്മിത്തിനെ വിക്കറ്റിന് പിന്നില്‍ ധ്രുവ് ജുറെലിന്‍റെ കൈകളിലെത്തിച്ച് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 20 പന്തില്‍ രണ്ട് റണ്‍സായിരുന്നു സ്മിത്തിന്‍റെ സംഭാവന. തൊട്ടടുത്ത പന്തില്‍ ഗുസ് അറ്റ്കിന്‍സണ്‍ സ്ലിപ്പില്‍ നല്‍കിയ അവസരം കെ എല്‍ രാഹുലിന് എത്തിപ്പിടിക്കാനായില്ല. അടുത്ത ഓവറില്‍ പ്രസിദ്ധ് കൃഷ്ണ നാലു റണ്‍സ് വഴങ്ങിയതോടെ ഇംഗ്ലണ്ട് ലക്ഷ്യം 20 റണ്‍സായി. എന്നാല്‍ തന്‍റെ അടുത്ത ഓവറില്‍ ജാമി ഓവര്‍ടണെ വിക്കറ്റിന് മുന്നില്‍ കുടുക്കി സിറാജ് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഇന്ത്യയുടെ എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ കുമാര്‍ ധര്‍മസേന സമയമെടുത്ത് ഔട്ട് വിളിച്ചപ്പോള്‍ ഇംഗ്ലണ്ട് റിവ്യു ചെയ്തു. എന്നാല്‍ ലെഗ് സ്റ്റംപില്‍ തട്ടുമെന്ന് വ്യക്തമായ പന്ത് അമ്പയറുടെ തീരുമാനം ശരിവെച്ചതോടെ ഇന്ത്യൻ ടീം ആഘോഷം തുടങ്ങി.

Scroll to load tweet…

പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ അടുത്ത ഓവറില്‍ ജോഷ് ടംഗിനെ അമ്പയര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഔട്ട് വിധിച്ചെങ്കിലും റിവ്യു എടുത്ത് ഇംഗ്ലണ്ട് ജീവന്‍ നിലനിര്‍ത്തി. സിറാജിന്‍റെ അടുത്ത ഓവറില്‍ ആദ്യ പന്തില്‍ അറ്റ്കിൻസൺ സിംഗിളെടുത്തെങ്കിലും അടുത്ത അ‍ഞ്ച് പന്തുകളും ജോഷ് ടംഗ് അതിജീവിച്ചു. പ്രസിദ്ധ് കൃഷ്ണയുടെ അടുത്ത ഓവറിലെ മൂന്നാം നാലാം പന്തില്‍ അറ്റ്കിന്‍സണ്‍ സിംഗിളെടുത്തു. ഇതോടെ അവസാന രണ്ട് പന്തുകള്‍ അതിജീവിക്കേണ്ട ഉത്തരവാദിത്തം ടംഗിനായി. എന്നാല്‍ തന്‍റെ അവസാന പന്തില്‍ ടംഗിനെ ക്ലീന്‍ ബൗൾഡാക്കിയ പ്രിസദ്ധ് ഇന്ത്യയെ വിജയത്തിനോട് അടുപ്പിച്ചു. ഇതോടെ പരിക്കേറ്റ കൈയുമായി ക്രിസ് വോക്സ് ക്രീസിലിറങ്ങി. സിറാജ് എറിഞ്ഞ അടുത്ത ഓവറിലെ രണ്ടാം പന്ത് അറ്റ്കിന്‍സണ്‍ ഉയര്‍ത്തി അടിച്ചു. ലോംഗ് ഓണ്‍ ബൗണ്ടറിയില്‍ പറന്നുപിടിക്കാന്‍ ശ്രമിച്ച ആകാശ് ദീപിന്‍റെ കൈകളില്‍ തട്ടി പന്ത് സിക്സായി. ഇതോടെ ലക്ഷ്യം 11 റണ്‍സായി.

Scroll to load tweet…

അവസാന പന്തില്‍ ബീറ്റണായെങ്കിലും അറ്റ്കിന്‍സണ്‍ ബൈ റണ്ണിനായി ഓടി. വിക്കറ്റിന് പിന്നില്‍ നിന്ന് പന്ത് പിടിച്ച ജുറെലിന്‍റെ ത്രോ വിക്കറ്റില്‍ കൊള്ളാതെ പോയതോടെ അറ്റ്കിന്‍സണ്‍ സ്ട്രൈക്ക് നിലനിര്‍ത്തി. അടുത്ത ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും സിക്സിന് ശ്രമിച്ചെങ്കിലും അറ്റ്കിന്‍സണ് കണക്ട് ചെയ്യാനായില്ല. അവസാന പന്തില്‍ സിംഗിള്‍ ഓടിയെടുത്ത അറ്റ്കിന്‍സണ്‍ ഇംഗ്ലണ്ട് ലക്ഷ്യം ഏഴ് റണ്ണാക്കി. എന്നാല്‍ അടുത്ത ഓവറിലെ ആദ്യ പന്തില്‍ അറ്റ്കിന്‍സണെ യോര്‍ക്കറില്‍ ബൗള്‍ഡാത്തി സിറാജ് ഇന്ത്യൻ വിജയം പൂര്‍ത്തിയാക്കി. മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്ത സിറാജും നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.

Scroll to load tweet…

നേരത്തെ നാലാം ദിനം ജോ റൂട്ടിന്‍റെയും ഹാരി ബ്രൂക്കിന്‍റെയും സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ വിജയപ്രതീക്ഷ നല്‍കിയത്. ഇരുവരും ചേര്‍ന്ന നാലം വിക്കറ്റ് കൂട്ടുകെട്ട് 195 റണ്‍സെടുത്തിരുന്നു. ബ്രൂക്ക് 98 പന്തില്‍ 111 റണ്‍സെടുത്തപ്പോള്‍ റൂട്ട് 105 റണ്‍സെടുത്തു. ബെന്‍ ഡക്കറ്റ് 54 റൺസെടുത്ത് പുറത്തായി. കടുത്ത പോരാട്ടം കണ്ട പരമ്പരയിലെ എല്ലാ മത്സരങ്ങളും അഞ്ചാം ദിനത്തിലേക്ക് നീണ്ടു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ജയിച്ച് ഇന്ത്യ ഒപ്പമെത്തി. ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ വിജയത്തിന് അടുത്തെത്തി ഇന്ത്യ 22 റണ്‍സിന് തോറ്റുപ്പോള്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ വീരോചിത സമനില നേടിയിരുന്നു. ഓവലിലെ ജയത്തോടെ ഇന്ത്യ അഞ്ച് മത്സര പരമ്പര 2-2 സമനിലാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക