ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്.

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്. കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യയാര്‍ന്ന ബൗളിംഗാണ് വിന്‍ഡീസിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. നേരത്തെ റിഷഭ് പന്ത് (52), വിരാട് കോലി (52) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

പുരാന്‍- പവല്‍ സഖ്യത്തിന്റെ പോരാട്ടം പാഴായി

നേരത്തെ അത്ര മികച്ച തുടക്കായിരുന്നില്ല വിന്‍ഡീസിന് ലഭിച്ചത്. 59 റണ്‍സെടുക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. കെയ്ല്‍ മയേഴ്‌സ് (9), ബ്രന്‍ഡന്‍ കിംഗ് (22) എന്നിവരാണ് പവലിയനില്‍ തിരിച്ചെത്തിയത്. സ്പിന്നര്‍മാരായ രവി ബിഷ്‌ണേയ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ വിക്കറ്റ് പങ്കിട്ടു. എന്നാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന പവല്‍ (പുറത്താവാതെ 68)- പുരാന്‍ (62) സഖ്യം വിന്‍ഡീസിനെ മനോഹരമായി മുന്നോട്ട് നയിച്ചു. ഇരുവരും 100 റണ്‍സ് കൂട്ടിചേര്‍ത്തു. 41 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 19-ാ ഓവറില്‍ പുരാനെ മടക്കി ഭുവനേശ്വര്‍ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഹല്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നുത്. രണ്ട് സിക്‌സുകള്‍ നേടി പവല്‍ ഭീഷണിയായെങ്കിലും പവല്‍ വിട്ടുകൊടുത്തില്ല. മത്സരവും പരമ്പരയും ഇന്ത്യക്ക്. കീറണ്‍ പൊള്ളാര്‍ഡ് (3) പവലിനൊപ്പം പുറത്താവാതെ നിന്നു.

കിഷന്‍ വീണ്ടും നിരാശപ്പെടുത്തി

സ്ഥിരം ഓപ്പണര്‍ കെ എല്‍ രാഹുലിന് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന്‍ വീണ്ടും നിരാശപ്പെടുത്തി. രണ്ടാം ഓവറില്‍ തന്നെ താരം വിക്കറ്റ് നല്‍കി മടങ്ങി. തുടക്കം മുതല്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച കിഷന്‍ കോട്രലിന്റെ പന്തില്‍ കെയ്ല്‍ മയേഴ്‌സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കോട്രലിന്റെ പന്ത് ലെഗ് സൈഡിലേക്ക് കളിക്കാനുള്ള ശ്രമത്തിനിടെ എഡ്ജായി മയേഴ്‌സിന് ക്യാച്ച്. ആദ്യ ടി20യിലും താരം വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു.

കോലി- രോഹിത് കൂട്ടുകെട്ട്

കിഷന് ശേഷം ക്രീസില്‍ ഒത്തുച്ചേര്‍ന്ന് കോലി- രോഹിത് സഖ്യമാണ് ഇന്ത്യയെ പവര്‍പ്ലേയില്‍ ഭേദപ്പെട്ട് സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോലിയായായിരുന്നു കൂടുതല്‍ അപകടകാരി. രോഹിത് സ്വതസിദ്ധമായ ശൈലി കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി. ഒടുവില്‍ റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ മടങ്ങി. കൂറ്റനടിക്കുള്ള ശ്രമത്തിനിടെ ബ്രന്‍ഡന്‍ കിംഗിന് ക്യാച്ച്. 19 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. സൂര്യുകുമാര്‍ യാവദവിന് അവസാന ടി20യിലെ ഫോം നിലനിര്‍ത്താനായില്ല. ഫോറടിച്ച് തുടങ്ങിയെങ്കിലും അധികദൂരം മുന്നോട്ട് പോയില്ല. ചേസിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച്. എട്ട് റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അധികം വൈവകാതെ ചേസിനെതിരെ സിക്‌സ് നേടി കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അതേ ഓവറില്‍ കോലി ബൗള്‍ഡായി. ഒരു സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. 

പന്തിന്റെ അര്‍ധ സെഞ്ചുറി

ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന പന്ത് അര്‍ധ സെഞ്ചുറി നേടിയതും ഇന്ത്യക്ക് ആശ്വസമാകും. കോലി പുറത്തായ ശേഷം ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് പന്ത്- വെങ്കടേഷ് കൂട്ടുകെട്ടായിരുന്നു. ഇരുവരും 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചതും ഇരുവരുടെയും കൂട്ടുകെട്ടായിരുന്നു. അവസാന ഓവറിലാണ് സഖ്യം പിരിഞ്ഞത്. 33 റണ്‍സെടുത്ത വെങ്കടേഷിനെ റൊമാരിയോ ഷെപ്പോര്‍ഡ് ബൗള്‍ഡാക്കി. 18 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പന്ത് 28 പന്തില്‍ ഒരു സിക്‌സിന്റേയു ഏഴ് ഫോറിന്റേയും സഹായത്തോടെയാണ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഹര്‍ഷല്‍ പട്ടേല്‍ (1) പുറത്താവാതെ നിന്നു.

മാറ്റങ്ങില്ലാതെ ഇന്ത്യ

ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ദീപക് ചാഹറിന് പകരം ആവേശ് ഖാന്‍ അന്തിമ ഇലവനിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചാഹറിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും അടങ്ങുന്നതാണ് ഇന്ത്യന്‍ പേസ് നിര. സ്പിന്നര്‍മാരായി രവി ബിഷ്‌ണോയിയും യുസ്വേന്ദ്ര ചാഹലും സ്ഥാനം നിലനിര്‍ത്തി.

ടീമുകള്‍ 

ഇന്ത്യ: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, യൂസ്‌വേന്ദ്ര ചാഹല്‍.

വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡണ്‍ കിംഗ്, കെയ്ല്‍ മയേഴ്‌സ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, കീറണ്‍ പൊള്ളാര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്മിത്ത്, റോസ്റ്റണ്‍ ചേസ്, അകെയ്ല്‍ ഹൊസീന്‍, റൊമാരിയ ഷെപ്പോര്‍ഡ്, ഷെല്‍ഡണ്‍ കോട്രല്‍.