രണ്ടാം ടെസ്റ്റിനിടെ അംപയോട് കയര്‍ത്ത് സംസാരിച്ചതാണ് കോലിക്ക് വിനയാവുക. കോലിക്ക് സംസാരം അനവസരത്തിലാണെന്ന് വ്യക്തമായാല്‍ അടുത്ത ടെസ്റ്റില്‍ പുറത്തിരിക്കേണ്ടിവരും.

ദില്ലി: ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ വിലക്ക് വന്നേക്കുമെന്ന ആശങ്കയില്‍ ക്രിക്കറ്റ് ആരാധകര്‍. രണ്ടാം ടെസ്റ്റിനിടെ അംപയോട് കയര്‍ത്ത് സംസാരിച്ചതാണ് കോലിക്ക് വിനയാവുക. കോലിക്ക് സംസാരം അനവസരത്തിലാണെന്ന് വ്യക്തമായാല്‍ അടുത്ത ടെസ്റ്റില്‍ പുറത്തിരിക്കേണ്ടിവരും. മാച്ച് റഫറിയായ മുന്‍ ഇന്ത്യന്‍ താരം ജവഗല്‍ ശ്രീനാഥാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. 

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ജോ റൂട്ടിന്റെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും അംപയര്‍ നിതിന്‍ മേനോന്‍ ഔട്ട് വിളിച്ചിരുന്നില്ല. ഇതോടെ കോലി റിവ്യൂ നല്‍കി. എന്നാല്‍ അംപയറുടെ കാള്‍ തേര്‍ഡ് അംപയറും ശരിവച്ചതോടെ റൂട്ട് ക്രീസില്‍ തുടര്‍ന്നു. വീഡിയോ കാണാം...

Scroll to load tweet…

പിന്നാലെയാണ് കോലി ക്ഷുഭിതനായത്. അംപയറോട് കോലി കയര്‍ത്ത് സംസാരിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ഈ സംസാരം പരിധിക്കപ്പുറമുള്ളതാണെന്ന് മാച്ച് റഫറിക്ക് ബോധ്യപ്പെട്ടാല്‍ കോലിക്ക് മേലില്‍ നടപടിയുണ്ടാവും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോലിക്ക് രണ്ട് ഡീമെറിറ്റ് പോയിന്റുണ്ട്. രണ്ട് ഡിമെറിറ്റ് പോയിന്റ് കൂടിയായാല്‍ ഒരു മത്സരത്തില്‍ കോലിക്ക് മാറിനില്‍ക്കേണ്ടി വരും. 

അംപയറോട് സംസാരിച്ചപ്പോഴുള്ള കോലിയുടെ ശരീര ഭാഷ ശരിയായിരുന്നില്ലെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ പറഞ്ഞിരുന്നു. മൈക്കല്‍ വോണും കോലിക്കെതിരെ രംഗത്തെത്തിയിരുന്നു.