ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നേരത്തെ, കുല്‍ദീപ് യാദവിന്‍റെ നാല് വിക്കറ്റ് പ്രകടനത്തില്‍ പാകിസ്ഥാന്‍ 146 റൺസിന് പുറത്തായിരുന്നു.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മോശം തുടക്കം. ദുബായ്, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ മൂന്ന് വിക്കറ്റിന് 36 എന്ന നിലയിലാണ്. ഓപ്പണര്‍ അഭിഷേക് ശര്‍മ (5), ക്യാപ്റ്റന്‍ സൂര്യുകുമാര്‍ യാദവ് (1), ശുഭ്മാന്‍ ഗില്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഫഹീം അഷ്‌റഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഷഹീന്‍ അഫ്രീദിക്ക് ഒരു വിക്കറ്റുണ്ട്. തിലക് വര്‍മ (14), സഞ്ജു സാംസണ്‍ (4) എന്നിവരാണ് ക്രീസില്‍. നേരത്തെ, പാകിസ്ഥാന്‍ 19.1 ഓവറില്‍ എല്ലാവരും പുറത്തായി. കുല്‍ദീപ് യാദവ് ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 30 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ്‌സ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 35 പന്തില്‍ 46 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് അപകടകാരിയായ അഭിഷേക് ശര്‍മയുടെ (5) വിക്കറ്റ് നഷ്ടമായി. ഫഹീമിന്റെ പന്തില്‍ മിഡ് ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങുന്നത്. മൂന്നാം ഓവറില്‍ സൂര്യകുമാറും മടങ്ങി. അഫ്രീദിയുടെ പന്തില്‍ മിഡ് ഓഫില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അഗ ക്യാച്ചെടുത്തു. നാലാം ഓവറിന്റെ അവസാന പന്തില്‍ ഗില്ലും മടങ്ങി. ഇത്തവണ മിഡ ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച്. ഇതോടെ മൂന്നിന് 20 എന്ന നിലയിലായി ഇന്ത്യ. ഇനി സഞ്ജു - തിലക് കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഷഹീന്‍ അഫ്രീദിക്കെതിരെ ബൗണ്ടറി നേടിയാണ് സഞ്ജു തുടങ്ങിയത്.

നേരത്തെ കുല്‍ദീപിന് പുറമെ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഗംഭീര തുടക്കമായിരുന്നു പാകിസ്ഥാന്‍. ഒന്നാം വിക്കറ്റില്‍ ഫര്‍ഹാന്‍ - സമാന്‍ സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. പത്താം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ഫര്‍ഹാനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ബ്രേക്ക് ത്രൂ നല്‍കുന്നത്. തുടര്‍ന്ന് സയിം അയൂബ് (14) - സമാന്‍ സഖ്യം 29 റണ്‍സും കൂട്ടിചേര്‍ത്തു. എന്നാല്‍ പതിമൂന്നാം ഓവറില്‍ അയൂബിനെ കുല്‍പീദ് മടങ്ങി. അയൂബ് മടങ്ങുമ്പോല്‍ രണ്ടിന് 113 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍.

പിന്നീട് കൂട്ടതകര്‍ച്ച നേരിട്ടു. 34 റണ്‍സുകള്‍ക്കിടെ ഒമ്പത് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായി. അയൂബിന് പുറെ സല്‍മാന്‍ അഗ (8), ഷഹീന്‍ അഫ്രീദി (0), ഫഹീം അഷ്‌റഫ് (0) എന്നിവരേയും കുല്‍ദീപ് മടക്കി. അവസാന ഓവറുകളില്‍ മുഹമ്മദ് നവാസ് (6), ഹാരിസ് റൗഫ് (6) എന്നിവരെ പുറത്താക്കി ജസ്പ്രിത് ബുമ്ര ജോലി എളുപ്പമാക്കി.

നേരത്തെ, മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നില്ല. പകരം റിങ്കു സിംഗ് ടീമിലെത്തി. ശിവം ദുബെ, ജസ്പ്രിത് ബുമ്ര എന്നിവരും ടീമില്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ പുറത്തായി. മാറ്റമൊന്നുമില്ലാതെയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.

പാകിസ്ഥാന്‍: സാഹിബ്സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സയിം അയൂബ്, സല്‍മാന്‍ അഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്ത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

YouTube video player