ടി20 ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 19 റണ്‍സിന് പരാജയപ്പെടുത്തി നേപ്പാള്‍ ചരിത്രമെഴുതി. ഒരു ഐസിസി ഫുള്‍ മെമ്പര്‍ ടീമിനെതിരെ നേപ്പാളിന്റെ ആദ്യ ജയമാണിത്. 

ഷാര്‍ജ: ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി നേപ്പാള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20 മത്സരത്തില്‍ 19 റണ്‍സിന് ജയിച്ചതോടെ, ഐസിസി ഫുള്‍ മെമ്പര്‍ ടീമിനെതിരെ ആദ്യ ജയം സ്വന്തമാക്കാന്‍ നേപ്പാളിന് കഴിഞ്ഞു. തങ്ങളുടെ 180-ാം മത്സരത്തിലാണ് നേപ്പാള്‍ ചരിത്ര വിജയം സ്വന്തമാക്കിയത്. ഷാര്‍ജ, ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. 38 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് പൗഡേലാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്. നേപ്പാളിന് വേണ്ടി കുശാല്‍ ഭര്‍ട്ടല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

താരതമ്യേന കുഞ്ഞന്‍ വിജയലക്ഷ്യേത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് അത്ര നല്ല തുടക്കമായിരുന്നില്ല. 32 റണ്‍സെടുക്കുന്നതിതിനെ അവര്‍ക്ക് കെയ്ല്‍ മയേഴ്‌സ് (5), അക്കീം ഓഗസ്‌റ്റെ (15) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. മയേഴ്‌സ് റണ്ണൗട്ടായപ്പോള്‍, ഓഗസ്റ്റയെ നന്ദന്‍ യാദവ് വീഴ്ത്തി. പിന്നാലെ ജുവല്‍ ആന്‍ഡ്രൂ (5), അമിര്‍ ജാന്‍ഗൂ (19) എന്നിവര്‍ മടങ്ങി. ഇതോടെ 8.5 ഓവറില്‍ നാലിന് 53 എന്ന നിലയിലായി വിന്‍ഡീസ്. തുടര്‍ന്ന് വന്നവരില്‍ കീസി കാര്‍ട്ടി (16), നവിന്‍ ബിഡൈസി (22), ഫാബിയന്‍ അലന്‍ (19), അകെയ്ല്‍ ഹുസൈന്‍ (18) എന്നിവര്‍ മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ജേസണ്‍ ഹോള്‍ഡറാണ് (5) പുറത്തായ മറ്റൊരു താരം.

നേരത്തെ നേപ്പാളിന്റെ തുടക്കം തന്നെ പാളി. 12 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ കുശാല്‍ ഭര്‍ട്ടല്‍ (6), ആസിഫ് ഷെയ്ഖ് (3) എന്നിവരുടെ വിക്കറ്റുകള്‍ നേപ്പാളിന് നഷ്ടമായി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ രോഹിത് - കുശാല്‍ മല്ല (21 പന്തില്‍ 30) സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് നേപ്പാളിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും. 11-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. മല്ല പുറത്ത്. 13-ാം ഓവറില്‍ രോഹിത്തും മടങ്ങി. തുടര്‍ന്ന് വന്നവരില്‍ ഗുല്‍ഷന്‍ ജാ (22), ദിപേന്ദ്ര സിംഗ് (17) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.

സുദീപ് ജോറ (9), കരണ്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സോംപാല്‍ കാമി (6), നന്ദന്‍ യാദവ് (7) പുറത്താവാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാലും നവിന്‍ ബിഡൈസി മൂന്നും വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ നേപ്പാല്‍ 1-0ത്തിന് മുന്നിലെത്തി.

YouTube video player