മിച്ചൽ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി രോഹിത് പ്രതീക്ഷ നല്‍കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹേസല്‍വുഡിന്‍റെ എക്സ്ട്രാ ബൗണ്‍സ് രോഹിത്തിനെ ചതിച്ചു.
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ കുപ്പായത്തില്‍ മടങ്ങിയെത്തിയ രോഹിത് ശര്‍മും വിരാട് കോലിയും നിരാശപ്പെടുത്തിയപ്പോള്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയില്‍ പതറുകയാണ്. 3 റണ്‍സുമായി വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഒരു റണ്ണുമായി അക്സര്‍ പട്ടേലും ക്രീസില്‍. രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്. ഇടക്ക് പെയ്ത മഴമൂലം മത്സരം 49 ഓവര്‍ വീതമായി വെട്ടിക്കുറച്ചിട്ടുണ്ട്.
നിരാശപ്പെടുത്തി രോ-കോ
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മയാണ് ഇന്ത്യക്കായി ആദ്യ പന്ത് നേരിട്ടത്. മാര്‍ച്ചിലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യൻ കുപ്പായത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ രോഹിത് ആദ്യ പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് ക്യാപ്റ്റൻ ഗില്ലിന് കൈമാറി. മിച്ചൽ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി രോഹിത് പ്രതീക്ഷ നല്‍കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹേസല്‍വുഡിന്‍റെ എക്സ്ട്രാ ബൗണ്‍സ് രോഹിത്തിനെ ചതിച്ചു. ഓഫ് സ്റ്റംപ് ലൈനില്‍ കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റുവെച്ച രോഹിത്തിനെ സ്ലിപ്പില്‍ മാറ്റ് റെൻഷാ കൈയിലൊതുക്കി. പിന്നാലെ കിംഗ് കോലി ക്രീസിലെത്തി. ഹേസല്‍വുഡിന്‍റെ നേരിട്ട ആദ്യ പന്തില്‍ തന്നെ എല്‍ ബി ഡബ്ല്യു അപ്പീല്‍ അതിജീവിച്ചെങ്കിലും നേരിട്ട ആദ്യ ഏഴ് പന്തിലും കോലിക്ക് അക്കൗണ്ട് തുറക്കാനായില്ല.
ഒടുവില്‍ നേരിട്ട എട്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ഫ്ലാഷി ഡ്രൈവിന് ശ്രമിച്ച കോലിയെ പോയന്‍റില്‍ കൂപ്പര്‍ കൊണോളി പറന്നു പിടിച്ചു. ഓസ്ട്രേലിയയില്‍ കഴിഞ്ഞ 30 ഏകദിന ഇന്നിംഗ്സുകളില്‍ കോലിയുടെ ആദ്യ ഡക്കാണിത്.
കോലി കൂടി മടങ്ങിയതോടെ പ്രതിരോധത്തിലായ ഇന്ത്യയെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ നഥാന്‍ എല്ലിസിന്‍റെ ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച ഗില്ലിനെ വിക്കറ്റിന് പിന്നില്‍ ജോഷ് ഫിലിപ്പ് പറന്നുപിടിച്ചു. ഇതോടെ ഇന്ത്യ 25-3ലേക്ക് കൂപ്പുകുത്തി. 18 പന്ത് നേരിട്ട ഗില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സാണ് നേടിയത്.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടൺ സുന്ദറും പ്ലേയിംഗ് ഇലവനിലെത്തി.


